| ശ്രീജിത്ത് ദിവാകരൻ
മറുനാടൻ മലയാളിക്ക് വേണ്ടി തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പി.വി.അൻവറിനെതിയുള്ള ഒരു ബാനറിന് പിന്നിൽ ജനം റ്റി.വിയുടെ മൈക്കിന് മുന്നിൽ നിന്ന് സംസാരിക്കുന്ന സി.ദിവാകരനെ കണ്ടപ്പോൾ വിഷയം തോന്നിയത് സഖ്യകക്ഷി എം.എൽ.എയ്ക്ക് എതിരെ ഒരു മുന്നണിയിലെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാൾ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നല്ലോ എന്നോർത്തല്ല.
ചിലപ്പോൾ അതൊക്കെ സംഭവിച്ചുവെന്ന് വരും. പാർട്ടിക്കകത്തും മുന്നണിക്കകത്തും ഒതുങ്ങാത്ത പോരാട്ടങ്ങളും അഭിപ്രായവിത്യാസങ്ങളും പുറമെ പ്രകടിപ്പിച്ചുവെന്നും വരും. അതൊന്നുമല്ല ഇവിടെ പ്രശ്‌നം. പി.വി. അൻവറുമല്ല. കഠിനമായ ജീവിതപാതങ്ങൾ പലതും താണ്ടിവന്നിട്ടുള്ള കമ്മ്യൂണിസ്റ്റുകാരനാണ് സി.ദിവാകരൻ എന്ന് കേട്ടിട്ടുണ്ട്. ആരേയെങ്കിലും വ്യക്തിപരമായി ദ്രോഹിച്ചുവെന്നോ ആരിൽ നിന്നെങ്കിലും അന്യായമായ എന്തെങ്കിലും തട്ടിയെടുത്തുവെന്നോ കേട്ടിട്ടില്ല.
നുണകളും വെറുപ്പും പ്രചരിപ്പിക്കുന്നതിൽ പങ്കാളിയായതായി അറിവില്ല. ഒരിക്കലും സംഘപരിവാറിന് മുന്നിൽ മുട്ട് മടക്കിയിട്ടില്ല. മുസ്ലീങ്ങൾക്കെതിരെ വംശീയ വിദ്വേഷം ഇളക്കി വിടാനോ ക്രിസ്ത്യൻ-മുസ്ലീം വിഭാഗീയത സൃഷ്ടിക്കാനോ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല, ഇനിയൊട്ട് അതിന് മുതിരുമെന്ന് കരുതുന്നുമില്ല. മനുഷ്യരെ കുറിച്ച് അപവാദങ്ങളും നുണകളും പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം പങ്കാളിയല്ല. അഭിപ്രായ വിത്യാസങ്ങളും പരാതികളും സി.ദിവാകരൻ എന്ന കമ്മ്യൂണിസ്റ്റിനെതിരെ ഉണ്ടായേക്കും. പക്ഷേ നാലഞ്ച് പതിറ്റാണ്ട് അദ്ദേഹം ഇടത് ചേർന്ന് നടന്ന രാഷ്ട്രീയ ചരിത്രം ഇല്ലാതാകുന്നില്ല.
എന്നിട്ടും അദ്ദേഹം ഒരിക്കലും പങ്കാളിയല്ലാത്ത വലത് പക്ഷ-ജനദ്രോഹ-അപവാദ-ക്രിമിനൽ ഫാക്ടറിയുടെ പോസ്റ്റർ ബോയി ആയി നിന്ന് കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും? പതിറ്റാണ്ടുകളിലൂടെ ആർജ്ജിക്കുന്ന രാഷ്ട്രീയനന്മകളെ ഒറ്റയടിക്ക് റദ്ദ് ചെയ്ത് കളയാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന വികാരങ്ങളും തെറ്റിദ്ധാരണകളും എന്തായിരിക്കും? എന്തൊരുതരം അധപതനത്തിലേയ്ക്കാണ് വലിയ മനുഷ്യർ വീണുപോകുന്നത്?



