| അനന്തു സുരേഷ് കുമാർ
15 ദിവസം രാവിലെ കോടതി തുടങ്ങുമ്പോൾ മുതൽ വൈകിട്ട് അവസാനിക്കുന്നത് വരെ ഏഴും എട്ടും പേരടങ്ങുന്ന പ്രതിഭാഗം വക്കീൽ സംഘത്തിന്റെ ക്രോസ്സ് വിസ്താരത്തിന് മുന്നിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല താൻ നിരപരാധിയാണ് എന്ന് തെളിയിക്കാൻ നിന്ന് കൊടുക്കേണ്ടി വന്ന ഗതികേട് തന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി.. താൻ ഒരു ഇരയല്ല, അതിജീവിതയാണ് എന്ന യാഥാർഥ്യം. ലോകത്തോട് മുഴുവൻ ചങ്കൂറ്റത്തോടെ ഇത് വിളിച്ച് പറഞ്ഞ പെണ്ണിന്റെ പേര് ‘ഭാവന’ !
വന്യ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ക്രൂരതകൾ നടപ്പിലാക്കുന്ന പ്രതിഭാഗങ്ങളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയിൽ ആ ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന പാവങ്ങളെ അവർ നിരപരാധികൾ ആണ് അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ഗതികേടലേക്കാണ് ഈ നൂറ്റാണ്ടിലും ഒരു രാജ്യത്തിന്റെ നിയമ-നീതിന്യായ വ്യവസ്ഥ കൊണ്ടെത്തിക്കുന്നതെങ്കിൽ.. ആ വ്യവസ്ഥക്ക് ലോകത്തിന് തന്നെ നാണക്കേടായ എന്തോ കാര്യമായ ആഴത്തിലുള്ള തകരാറുകൾ ഉണ്ട് എന്നാണ് മനസിലാക്കേണ്ടത്.
2019 ഇലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറഞ്ഞ കണക്ക്, രാജ്യത്തെ വിവിധ കോടതികളിൽ ആയി രണ്ട് ലക്ഷത്തിലേറെ ബലാത്സംഗ കേസുകൾ കെട്ടി കിടക്കുന്നു എന്നാണ്. ഈ രാജ്യത്ത് ഓരോ 15 മിനിറ്റിലും ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നാണ്.
അതായത് ബലാത്സംഗം പോലുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രാകൃതമായ മൃഗീയമായ കുറ്റകൃത്യം അനുഭവിക്കേണ്ടി വന്ന ലക്ഷകണക്കിന് സ്ത്രീകൾ ഇന്നും നമ്മുടെ കോടതി വരാന്തകളിൽ കാത്ത് കെട്ടി കിടക്കുന്നു എന്നും, പ്രതികൾ ശക്തരാണെങ്കിൽ അവർക്ക് ഭാവന അനുഭവിച്ചത് പോലുള്ള ക്രൂരമായ മാനസിക പീഡനങ്ങൾ തുടർന്നും വർഷങ്ങളോളം അനുഭവിക്കേണ്ടി വരുന്നു എന്നുമാണ്. അതിൽ സാമ്പത്തികമായും മാനസികമായും പിടിച്ച് നിൽക്കാനാകാത്ത ഒരു വലിയ ശതമാനം പാവങ്ങൾ സഹികെട്ട് ഒടുവിൽ അവരുടെ ജീവനും വാരിപിടിച്ച് കൊണ്ട് പോരാട്ടം അവസാനിപ്പിച്ച് മടങ്ങുന്നു.
നമ്മുടെ രാജ്യത്തിന്റെ രീതികൾ വെച്ച് യഥാർത്ഥത്തിൽ ഈ ക്രൂരതകൾ അനുഭവിക്കുന്നവരിൽ എത്ര ശതമാനം പേർ പരാതിപ്പെടുന്നുണ്ടാവും ? പത്ത് ശതമാനം ഉണ്ടാകുമോ ? ഒരു ശതമാനമെങ്കിലും ഉണ്ടാകുമോ ? അത് കൊണ്ട് തന്നെ ഇന്ന് ‘ഭാവന’ എന്നത് ഈ രാജ്യത്തെ ഒരു പെൺകുട്ടിയുടെ മാത്രം പേരല്ല. ലക്ഷകണക്കിന്, ഒരു പക്ഷെ കോടികണക്കിന് സ്ത്രീകളുടെ പേരാണ്. ധനാധിപത്യവും കാമഭ്രാന്തും കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ ഭാവന അനുഭവിക്കേണ്ടി വന്നത് നാളെ എന്റെയോ നിങ്ങളുടെയോ അമ്മക്കോ പെങ്ങൾക്കോ ഭാര്യക്കോ മകൾക്കോ കൊച്ചുമകൾക്കോ അനുഭവിക്കേണ്ടി വരരുതേ എന്ന് പ്രാർഥിക്കാനുള്ള യോഗ്യതയെങ്കിലും നമുക്ക് ബാക്കി ഉണ്ടാകണമെങ്കിൽ.. ഇന്ന് നമ്മൾ വാ തുറന്ന് പ്രതികരിക്കണം.
അവളാണ് കോടതി.. അന്തിമ കോടതി ! നീതി നടപ്പായി എന്ന ഉത്തമ ബോധ്യം അവൾക്കുണ്ടാകുന്നത് വരെ ഈ നാട്ടിൽ മനസാക്ഷി മരിച്ചിട്ടില്ലാത്ത ലക്ഷകണക്കിന് സാധാരണക്കാരടോപ്പം ഞാനുമുണ്ടാകും അവളോടൊപ്പം, അതിജീവിതക്കൊപ്പം.. അറ്റം വരെ. ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം



