കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തതിന് 27 പേരെ പുറത്താക്കി അമേരിക്കൻ എയർഫോഴ്സ്. ഇതാദ്യമായാണ് അമേരിക്കയിൽ വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. നിർബന്ധമായും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന നിലവിലെ ഉത്തരവിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും അതിനാലാണ് നടപടിയുണ്ടായതെന്നും വക്താവ് സ്റ്റീഫ്നാക്ക് പറഞ്ഞു.
കഴിഞ്ഞ മാസം രണ്ടിനകം മുഴുവൻ എയർഫോഴ്സ് ഉദ്യോഗസ്ഥരോടും വാക്സിൻ സ്വീകരിക്കാൻ യുഎസ് ഗവർമെന്റ് നിർദേശിച്ചിരുന്നു. എയർ ഫോഴ്സ്, എയർ നാഷണൽ ഗാർഡ് അംഗങ്ങളോട് ഡിസംബർ രണ്ടിനകം വാക്സിൻ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ വീഴ്ച വരുത്തിയതോടെയാണ് നടപടിയുണ്ടായത്.
പുറത്താക്കപ്പെട്ട 27 പേർക്കും ആറ് വർഷത്തിൽ കുറവ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് വേണമെന്ന ഇവരുടെ ആവശ്യം ബോർഡിന് മുമ്പാകെ എത്തിയില്ലെന്നും എയർഫോഴ്സ് വക്താവ് അറിയിച്ചു. നേരത്തെ വാക്സിൻ സ്വീകരിക്കാത്തതിന് 37 ട്രെയിനി ജീവനക്കാരെ എയർഫോഴ്സ് പുറത്താക്കിയിരുന്നു.



