ഐക്യരാഷ്ട്ര സഭാ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം പാലസ്തീൻ അഭയാർഥികൾക്കുള്ള ഭക്ഷണ വിതരണം നിർത്തുന്നതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം എന്നാണ് പുറത്തു വരുന്ന വിവരം. അടിയന്തരമായി സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ രണ്ടുലക്ഷം പേർക്കാണ് ജൂൺ മുതൽ ഡബ്ല്യു.എഫ്.പി വഴിയുള്ള ഭക്ഷണ സഹായം ലഭിക്കാതാവുക. ആകെ ഭക്ഷണ വിതരണത്തിന്റെ 60 ശതമാനം വരുമിത്.
ഏകദേശം 1,40,000 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നൽകുന്നത് തുടരുമെങ്കിലും സാമ്പത്തിക പിന്തുണ ലഭിച്ചില്ലെങ്കിൽ ആഗസ്റ്റ് മുതൽ പൂർണമായി നിർത്താൻ നിർബന്ധിതമാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം കൺട്രി ഡയറക്ടർ സാമിർ അബ്ദുൽ ജാബിർ പറഞ്ഞു. ഭക്ഷണക്കിറ്റും 10.30 ഡോളറിന്റെ വൗച്ചറും വിതരണം ചെയ്താണ് ഡബ്ല്യു.എഫ്.പി അഭയാർഥികളെ സഹായിച്ചിരുന്നത്.
ഇസ്രായേൽ പ്രഖ്യാപിച്ച ഉപരോധവും ഇടക്കിടെയുള്ള ആക്രമണങ്ങളും കാരണം ലോകത്തിലെ ഏറ്റവും ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പാലസ്തീനിലെ ഗസ്സ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണിത്. ഗസ്സയിൽ 45 ശതമാനമാണ് തൊഴിലില്ലായ്മ. 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ഇതിനു പുറമെ വെസ്റ്റ് ബാങ്കിലും പാലസ്തീനികൾ ദാരിദ്ര്യത്തിലാണ്. അതിനിടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലസ്തീനികൾ വേൾഡ് ഫുഡ് പ്രോഗ്രാം ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തി.



