കേരളത്തിലെ ക്യാമ്പസുകളിൽ ആരോഗ്യപരമായ രീതിയിലാണോ ഇന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് പരിശോധിച്ചാൽ നൂറ് ശതമാനവും അല്ലാ എന്ന് തന്നെ ഉത്തരം കിട്ടും. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ഇത്രയും മോശമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റുമോ എന്ന് ക്യാമ്പസുകളിലെ അനാരോഗ്യപരമായ പ്രവർത്തനങ്ങൾ കാണുമ്പോൾ എല്ലാവർക്കും സംശയം തോന്നാം. നമ്മുടെ രാജ്യത്തെ നാളെ ഭരിക്കേണ്ട തലമുറയാണ് ഇത്തരത്തിൽ തമ്മിൽ തല്ലി സ്വയം അപഹാസ്യരാകുന്നത്.
കേരളത്തിലെ ക്യാമ്പസുകളിൽ പ്രധാനമായും പ്രവർത്തിക്കുന്നത് എസ്.എഫ്.ഐയും കെ.എസ്.യുവുമാണ്, തീരെ പുറകിൽ അല്ലാതെ എ.ബി.വി.പിയും സജീവമായ വിദ്യാർത്ഥി സംഘടനയാണ്. കഴിഞ്ഞ കുറച്ച് നാളുകളിൽ ഇലക്ഷൻ സംഭവങ്ങൾ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എസ്.എഫ്.ഐയാണ്. മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക, ഇലക്ഷന് നിൽക്കുന്ന എതിർ സ്ഥാനാർഥിയുടെ വീട്ടിൽ വിളിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങി എല്ലാ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഏറ്റവും ഒടുവിൽ തൃശൂർ കേരള വർമ്മ കോളേജിൽ റീ കൗണ്ടിങ്ങിൽ കൃത്രിമം കാണിച്ച് എസ്.എഫ്.ഐ വിജയിച്ചു എന്ന ആരോപണമാണ് വരുന്നത്. കെ.എസ്.യു ഉന്നയിക്കുന്ന ഓരോ കാര്യവും സത്യമാണ് എന്ന നിലയിലാണ് ഇപ്പോൾ ഉളളത്. ഈ സംഭവത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കെ.എസ്.യു. മുൻപും തോറ്റിട്ടും അത് അംഗീകരിക്കാതെ കായികമായി എതിരാളികളെ നേരിട്ട ചരിത്രം കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐക്കുണ്ട്. എന്നാൽ മറ്റ് സംഘടനകളും തീരെ മോശമല്ല എന്നതും യാഥാർഥ്യമാണ്.
വിദ്യാർത്ഥി രാഷ്ട്രീയം യഥാർത്ഥത്തിൽ സമൂഹത്തിന് മാതൃകയാകേണ്ടതാണ്. എന്നാൽ കേരളത്തിലെ ഇന്നത്തെ ക്യാമ്പസ് രാഷ്ട്രീയം അങ്ങേയറ്റം ജനാധിപത്യ മര്യാദകൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. അതിന് ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയ്ക്ക് മാത്രമല്ല പങ്കുള്ളത്. വിദ്യാർത്ഥികൾ ചെയ്യുന്ന മോശം കാര്യങ്ങളെ പ്രോത്സാഹിപ്പിച്ച് അവരെ വീണ്ടും ഇതിന് പ്രേരിപ്പിക്കുന്ന രാഷ്രീയക്കാർ ആദ്യം നന്നാകണം.
വിദ്യാർത്ഥി രാഷ്ട്രീയം ആരോഗ്യപരമായി മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും നന്നായി ശ്രമിക്കേണ്ടത് അതാത് കോളേജുകളിലെ അധ്യാപകരാണ്. എന്നാൽ പാർട്ടി അനുഭാവികളായി ക്യാമ്പസിൽ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കി വിദ്യാർത്ഥികളെ പാർട്ടി അടിസ്ഥാനത്തിൽ കാണുന്ന അധ്യാപകരുണ്ട്. അത്തരം ചിലർ ക്യാമ്പസുകൾക്ക് കളങ്കമാണ്. ജനാധിപത്യ ബോധമുള്ള തലമുറകൾ ആരോഗ്യപരമായ ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ മാത്രമേ സാധ്യമാകു.



