12 September 2026
Home Entertainments ‘ വാഴ’ സിനിമയും വിവാദങ്ങളും; പ്രേക്ഷകർക്ക് ചിത്രം നൽകുന്നത്

‘ വാഴ’ സിനിമയും വിവാദങ്ങളും; പ്രേക്ഷകർക്ക് ചിത്രം നൽകുന്നത്

അനാവശ്യമായി സെന്റിമെന്റ്സ് കുത്തിനിറച്ചപോലെ ഉണ്ടായിരുന്നു രണ്ടാം പകുതി . ഒപ്പം പല കോമഡികളും ചിരിപ്പിക്കാൻ പറയുന്നതാണെങ്കിലും ഒരു വികാരവും ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം.

744

| ആരതി

ഒടിടിയിൽ റിലീസ് ആയത് മുതല്‍ ‘വാഴ’ സിനിമയെ സംഘടിതമായി വെട്ടിനിരത്താന്‍ ശ്രമിക്കുന്നേ എന്നുള്ള പരാതികൾ കഴിഞ്ഞ കുറെ ദിവസങ്ങളായി കാണുന്നു. വിമർശനങ്ങൾക്ക് അതീതരാണ് നിങ്ങളെങ്കിൽ സിനിമ സ്വന്തമായി നിര്‍മ്മിച്ച് സ്വന്തമായി കാണാന്‍ ശ്രമിക്കുക എന്ന നിർദ്ദേശം ഉണ്ട്. സത്യസന്ധമായി ആളുകൾ അവരുടെ അഭിപ്രായം പറയുമ്പോൾ അത് ഉൾക്കൊള്ളാൻ സംവിധായകനെന്നോ, എഴുത്തുകാരനെന്നോ, അഭിനേതാവെന്നോ നിലയില്‍ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിലോ, തിരുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുന്നില്ല എങ്കിലോ വെറുതെ നാട്ടുകാരെ നിങ്ങളുടെ സൃഷ്ടി കാണിക്കാന്‍ നിൽക്കരുത് എന്ന് ആമുഖമായി പറഞ്ഞു കൊള്ളട്ടെ.

ഒൻപതാം ക്ലാസുകാരനായ മകനാണ് വാഴ സിനിമ റിലീസ് ആകുന്ന കാര്യം ആദ്യം പറഞ്ഞത്. ഇന്നലെ വാഴ കണ്ടു. ഒരു ആവറേജ് പടം. സിനിമയുടെ പേരിനേക്കാളും ‘Biopic of a million boys’ എന്ന tag line ആണ് ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെയുള്ള expectations നെ ഇല്ലാതെയാക്കുന്ന ദുർബലമായ തിരക്കഥയും, വെട്ടിയിട്ട ബായത്തണ്ട് പോലെയുള്ള ക്ലൈമാക്സും. കോട്ടയം നസീര്‍, നോബി, ജഗദീഷ്, അസീസ്, ജിബിൻ ഗോപിനാഥ്‌ , അശ്വതി ബി ഇവരുടെയെല്ലാം പെർഫോമൻസ് നന്നായിട്ടുണ്ട്. അത്കൊണ്ട് മാത്രം പിടിച്ചു നിന്ന പടം എന്ന് വേണമെങ്കിലും പറയാം.

കോട്ടയം നസീര്‍ മകനെ തല്ലുന്നതും, തിരിച്ച് മകൻ അച്ഛനെ തല്ലാൻ ശ്രമിക്കുന്നതുമായ സീനിനെപ്പറ്റി ഒരുപാട് ചർച്ചകൾ കണ്ടു. പലരും പറഞ്ഞു കണ്ട അതേ അഭിപ്രായം തന്നെയാണ് എനിക്കും. മകനായി വന്ന ആ പയ്യന്റെ അഭിനയം ഒട്ടും തന്നെ ശരിയായിട്ടില്ല. അതിനെപ്പറ്റി പറയുമ്പോൾ ആ സാഹചര്യം അനുഭവിച്ചിട്ടില്ലാത്ത കൊണ്ട് റിലേറ്റ് ചെയ്യാൻ കഴിയാത്തതാണ് എന്ന ബാലിശമായ വാദങ്ങള്‍ കണ്ടു. കോട്ടയം നസീറിന്റെ ആ സീനിലെ പെർഫോമൻസ് മനസ്സിൽ തട്ടും പോലെയുള്ളതായിരുന്നു. അത് ആ സാഹചര്യം അനുഭവിച്ചത് കൊണ്ട് കണക്ട് ആയതല്ല. മറിച്ച് അയാൾ ഗംഭീരമായി അത് ചെയ്തു വെച്ചിട്ടുണ്ട്. ടോക്സിക്ക് പേരന്റിംഗിന്റെ ഉന്നതിയിൽ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് ആ സീൻ എന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്തു.

അനാവശ്യമായി സെന്റിമെന്റ്സ് കുത്തിനിറച്ചപോലെ ഉണ്ടായിരുന്നു രണ്ടാം പകുതി . ഒപ്പം പല കോമഡികളും ചിരിപ്പിക്കാൻ പറയുന്നതാണെങ്കിലും ഒരു വികാരവും ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം. ഹാഷിറിനെ സ്ക്രീനിൽ കണ്ടിട്ടും ചിരി വരാത്ത കുഴപ്പം ഉള്ള ആളുകളുടെ കൂട്ടത്തിൽ തന്നെയാണ് ഞാനും എന്ന് എനിക്കിപ്പോ മനസ്സിലായി.

ജഗദീഷും മകനും തമ്മിലുള്ള കോമ്പോയിൽ നിന്ന് പഠിത്തം, ജോലി, കരിയർ എന്ന് പറഞ്ഞു മാത്രം മക്കളെ വളർത്തിക്കൊണ്ട് വരികയും, ബന്ധങ്ങളുടെ മൂല്യങ്ങളെപ്പറ്റി അവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കാതെ പോകുകയും, അവസാനം മാതാപിതാക്കളോടോ, ജീവിതത്തില്‍ വരുന്ന ഒരു വ്യക്തികളോടോ ഒരു കമ്മിറ്റ്മെന്റും ഉം ഇല്ലാതെയായി പോകുന്ന മക്കളുടെ ജീവിതം . പുസ്തകത്തിൽ നിന്നും മാത്രം ലഭിക്കുന്ന അറിവ് കൊണ്ട് ജീവിതത്തില്‍ വിജയം ഉണ്ടാവില്ല എന്ന് ഒന്നുകൂടെ വരച്ചിടുന്ന ഭാഗം.

താന്‍ കഷ്ടപ്പെട്ടതുപോലെ അലയാൻ മകനെ ഗൾഫിൽ വിടില്ല എന്നും, മകളുടെ കല്യാണം താന്‍ നോക്കിക്കോളാം എന്നും പറയുന്ന അച്ഛന്‍. മറ്റുള്ളവരുടെ മുന്നില്‍ മകനെ അപമാനിക്കുമ്പോൾ പ്രതികരിച്ച് അവനെ ചേർത്ത് പിടിക്കുന്ന അച്ഛന്‍. അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണം മകൻ രക്ഷപ്പെടാനായി കൊടുക്കുന്ന അച്ഛന്‍. മകന് പുതിയ സംരംഭം തുടങ്ങാനായി വീട്ടുകാരുടെ മുന്നിൽ കളിയാക്കൽ കേട്ട് അപമാനിതനായി ഇരിക്കേണ്ടി വരുന്ന അച്ഛന്‍.

അച്ഛന്‍ മരിച്ചപ്പോള്‍ തനിക്ക് കിട്ടിയ ജോലി താൻ മരിക്കുമ്പോൾ നിനക്കും കിട്ടും എന്ന് പറഞ്ഞു മകന് ധൈര്യം കൊടുക്കുന്ന അച്ഛന്‍. മക്കള്‍ ഒരുമിച്ച് ഉള്ളതാണ് സന്തോഷം എന്ന് പറഞ്ഞു അഡ്മിഷൻ എടുക്കാൻ പോകുന്ന കോളേജ് ചോദിച്ചു മനസ്സിലാക്കുന്ന അമ്മ, അവന് തെറ്റുപറ്റിയതാണ് നിങ്ങൾ ക്ഷമിക്കെന്ന് പറയുന്ന അമ്മ, അവനെ നമ്മൾ പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല എന്ന് പറയുന്ന അച്ഛന്‍. ടോക്സിക്ക് പേരന്റിംഗിന്റെ നേർചിത്രം വാഴയില്‍ കാണാം എന്ന് പറയുമ്പോഴും ഇതേപോലെ കുറേ മാതാപിതാക്കളും വാഴയില്‍ ഉണ്ട്. അല്ലെങ്കില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മക്കളോട് ചെയ്തതോർത്ത് അവർ വേദനിക്കുന്നുണ്ട്. മക്കള്‍ക്കൊപ്പം ആണ് നിൽക്കേണ്ടതെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

സ്വന്തം സ്വപ്നങ്ങളും, ആഗ്രഹങ്ങളും മക്കളുടെ പുറത്ത് അടിച്ചേൽപ്പിച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ ഇഷ്ടമില്ലാത്ത കോഴ്സും, കരിയറും എടുപ്പിച്ച് ജീവിതം മൊത്തം നശിപ്പിച്ചു കൊടുത്ത്, ഞാന്‍ നിനക്ക് വേണ്ടതൊക്കെ തരുന്നില്ലേ, സ്നേഹിക്കുന്നില്ലേ എന്ന് ചോദിക്കുന്ന പേരന്റിംഗും വാഴയില്‍ കാണാം. എന്റെ അഭിപ്രായത്തിൽ കുറച്ചു കൂടെ കെട്ടുറപ്പുള്ള തിരക്കഥയും, കാസ്റ്റിംങും ഉണ്ടായിരുന്നെങ്കില്‍ മികച്ചത് എന്ന് പറയാന്‍ കഴിയുമായിരുന്ന ചിത്രം.