പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി എത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ. രാത്രി 11 മണിയോടെ വിനായകൻ ക്ഷേത്രത്തിൽ എത്തിയതായും എന്നാൽ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞതായും ആണ് ആരോപണം. വിവാദ പ്രശ്നവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആണ്. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ തള്ളുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ ഇത് തടഞ്ഞു. ഈ സമയം പട്രോളിഗിനെത്തിയ പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഇതിന് പിന്നാലെ, ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിൽ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.
രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും മറ്റു തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.




