യു.എ.ഇയിൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനെ കുറഞ്ഞത് 1,50,000 ദിർഹം പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ചു. അബുദാബി ജൂഡീഷ്യൽ അതോറിറ്റിയാണ് ആളുകളുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന അപവാദപ്രചാരണ വിരുദ്ധ, സൈബർ കുറ്റകൃത്യ നിയമത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ആധുനിക സാങ്കേതികവിദ്യ അനുദിനം വളരുന്ന ഈ കാലഘട്ടത്തിൽ ആളുകളുടെ സ്വകാര്യത എല്ലാക്കാലവും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് ഈ നിയമം.
ആരുടെയും അനുമതിയില്ലാതെ ഫോട്ടോകൾ എടുക്കാനോ സൂക്ഷിക്കാനോ സംസാരം റെക്കോഡ് ചെയ്യാനോ അവ പങ്കുവെക്കാനോ പാടില്ലെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ഓർമിപ്പെടുത്തി. ആരുടെയെങ്കിലും സ്വകാര്യത ലംഘിച്ചാൽ 1,50,000 ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഒരാളുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ വാർത്തകളോ അവരുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക (പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ കൂടി), ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യത വെളിപ്പെടുത്തുന്ന ശബ്ദ-ദൃശ്യ റെക്കോഡുകൾ നടത്തുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുക, അപകടത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുക, ഒരു വ്യക്തിയുടെ ജി.പി.എസ് ലൊക്കേഷൻ ട്രാക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കുറ്റകരമാണ്. വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവരുടെ ശബ്ദരേഖയോ ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ മാറ്റംവരുത്തിയാൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹംവരെ പിഴയും ഒരുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വിശദീകരിച്ചു.



