...
Home News വിരാട് കോഹ്ലി; അയാൾ ഇന്ത്യൻ ടീമിന് കൊടുത്തതൊരു പോരാട്ടവീര്യമാണ്

വിരാട് കോഹ്ലി; അയാൾ ഇന്ത്യൻ ടീമിന് കൊടുത്തതൊരു പോരാട്ടവീര്യമാണ്

മനസിൽ തോന്നുന്നത് പുറത്ത് കാണിക്കുന്നയാൾ തന്നെയാണ് കോഹ്ലി. അത് സെഞ്ചുറിയടിക്കുമ്പൊ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലോ വിജയിക്കുമ്പൊ സെലിബ്രേറ്റ് ചെയ്യുന്നതിലോ മാത്രമല്ല.

195

| നെൽസൺ ജോസഫ്

തലകുനിച്ച് പടിയിറങ്ങുന്നൊരു വിരാട് കോഹ്ലിയെ സങ്കല്പിക്കാൻ താല്പര്യമില്ല. എല്ലാവർക്കുമുണ്ട് മോശം സമയങ്ങൾ. ഇത് അയാൾക്കൊരു മോശം സമയമായിരിക്കാം. അതുകൊണ്ടുതന്നെയാണ് അയാൾ ആരായിരുന്നെന്ന് ഒന്ന് ഓർമിപ്പിക്കുന്നതും. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് പടിയിറങ്ങുന്ന കോഹ്ലിയെക്കുറിച്ചുതന്നെ.

ഇന്ത്യയെ അൻപത് ടെസ്റ്റുകളിൽ കൂടുതൽ നയിച്ച രണ്ടേരണ്ട് ക്യാപ്റ്റന്മാരാണുള്ളത്. ഒന്ന് മഹേന്ദ്ര സിങ്ങ് ധോണി – 60 ടെസ്റ്റ്. രണ്ട് വിരാട് കോഹ്ലി – 68 ടെസ്റ്റ്. അറുപത് മാച്ചിൽ ധോണി 27 കളിയിൽ ടീമിനെ വിജയത്തിലെത്തിച്ചു. 15 മൽസരങ്ങൾ ഡ്രോ ആയി. ബാക്കിയുള്ള പതിനെട്ട് മൽസരങ്ങൾ ഇന്ത്യ പരാജയപ്പെട്ടു. വിജയശതമാനം- 45% . കോഹ്ലിയുടെ റെക്കോഡ് എടുത്താൽ 68 മൽസരങ്ങളിൽ 40 വിജയങ്ങളും 17 പരാജയങ്ങളും. 11 മൽസരങ്ങളാണ് ഡ്രോ ആയത്. വിൻ % – 58.82. പത്ത് മൽസരങ്ങളിൽ കൂടുതൽ ടീമിനെ നയിച്ച ക്യാപ്റ്റന്മാരിൽ അൻപതിനു മുകളിൽ വിജയശതമാനമുള്ള ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റൻ.

അതിൽ ഓസ്ട്രേലിയയിൽ ചെന്ന് ഓസ്ട്രേലിയയെ തോല്പിച്ച് സീരിസ് ഉണ്ട്. സൗത്ത് ആഫ്രിക്കയെ ഒരു ദയയുമില്ലാതെ വൈറ്റ് വാഷ് ചെയ്തതുണ്ട്. തോറ്റവരുടെ കൂട്ടത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും വെസ്റ്റിൻഡീസുമൊക്കെയുണ്ട്. ജയിച്ച മൽസരങ്ങളിൽ ക്യാപ്റ്റനായി നേടിയ റണ്ണുകളുടെ കണക്കിൽ കാതങ്ങൾ മുന്നിലാണ് അയാൾ. 68 മൽസരത്തിൽ നിന്ന് 57.56 ശരാശരിയിൽ 5864 റൺ. ഉയർന്ന സ്കോർ 254. ക്യാപ്റ്റനായി ആറ് ഡബിൾ സെഞ്ചുറിയുണ്ട് കോഹ്ലിക്ക്.

ഹോമിൽ തുടർച്ചയായ 12 സീരിസ് ജയങ്ങളുടെ അവിശ്വസനീയമായ റെക്കോഡും. അതിനെക്കാളൊക്കെ അപ്പുറം അയാൾ ഇന്ത്യൻ ടീമിന് കൊടുത്തൊരു പോരാട്ടവീര്യമാണ്. വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകനാവുന്ന മൊമൻ്റ് ഓർമയുണ്ട് എനിക്ക്. അതിനു മുൻപുള്ള അവസാന 17 ഓവർസീസ് മൽസരങ്ങളിൽ 13 എണ്ണം പരാജയപ്പെട്ട ടീം. ഇംഗ്ലണ്ടിലെ സീരിസിൽ നാണം കെട്ട് അടപടലം തോറ്റമ്പിയ ടീം.. ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഇന്നിങ്സിനും 244 റണ്ണിനുമൊക്കെ തോൽക്കുകയായിരുന്നു അന്ന്. ആ ടീമാണ് ഓസ്ട്രേലിയയിൽ കളിക്കാൻ വരുന്നത്.

അന്ന് മിച്ചൽ ജോൺസണൊക്കെ തീ പാറുന്ന ഫോമിലാണെന്നാണോർമ. ആദ്യ ടെസ്റ്റിൽ ധോണി കളിക്കുന്നില്ല. നയിക്കുന്നത് കോഹ്ലിയാണ്. ആദ്യ ഇന്നിങ്ങ്സിൽ ഓസ്ട്രേലിയ 517 റണ്ണെടുത്ത് ഡിക്ലയർ ചെയ്തപ്പൊ ഒരു ഇന്നിങ്ങ്സ് തോൽവി എന്നാവും കളി കാണുന്നവർ കണക്ക് കൂട്ടിയത്. മുന്നിൽ നിന്ന് നയിക്കുന്നത് എങ്ങനെയാണെന്ന് കോഹ്ലി കാണിച്ചുകൊടുത്ത മാച്ചാണത്. ആദ്യ ഇന്നിങ്ങ്സിൽ സെഞ്ചുറി. ഓസ്ട്രേലിയയ്ക്ക് ലീഡ് നൂറിൽ താഴെ.

രണ്ടാമിന്നിങ്ങ്സിൽ ജയിക്കാൻ വേണ്ടത് 364 റണ്ണാണ്. അന്ന് കുറെക്കാലത്തിനു ശേഷം ആദ്യമായി വിദേശമണ്ണിൽ ജയത്തിനു വേണ്ടി പൊരുതുന്ന ഇന്ത്യയെ കണ്ടിരുന്നു. മുരളി വിജയുടെ 99 ഒഴികെ പൂജാരയുടെ 21 ഉം സാഹയുടെ 13 ഉമായിരുന്നു കോഹ്ലിക്ക് തുണയുണ്ടായിരുന്നത്.


നൂറ്റിയെഴുപത്തഞ്ച് പന്തിൽ നിന്ന് അന്ന് ടെസ്റ്റിൻ്റെ നാലാമിന്നിങ്ങ്സിൽ ബാക്കിയുള്ള 9,0,6,4,5,1,0 സ്കോറുകാരെ വച്ച് വിജയത്തിനു 48 റൺ അകലെ വരെ എത്തിച്ച കോഹ്ലിയുടെ 141 മറക്കില്ലൊരിക്കലും. അടുത്ത മാച്ച് ധോണി നയിച്ചു. നാല് വിക്കറ്റിനായിരുന്നു തോറ്റത്. അടുത്ത ടെസ്റ്റ് നയിച്ച കോഹ്ലിക്ക് ടെസ്റ്റ് ഡ്രോ ആക്കാനേ കഴിഞ്ഞുള്ളൂ. ആ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സിലുമുണ്ടായിരുന്നു സെഞ്ചുറി. ക്യാപ്റ്റനായ ആദ്യ മൂന്ന് ടെസ്റ്റ് ഇന്നിങ്ങ്സുകളിലും സെഞ്ചുറി.. അതാണ് തുടക്കം.

മനസിൽ തോന്നുന്നത് പുറത്ത് കാണിക്കുന്നയാൾ തന്നെയാണ് കോഹ്ലി. അത് സെഞ്ചുറിയടിക്കുമ്പൊ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലോ വിജയിക്കുമ്പൊ സെലിബ്രേറ്റ് ചെയ്യുന്നതിലോ മാത്രമല്ല.2019 ലെ ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡും കോഹ്ലിയുടെ കയ്യിൽത്തന്നെയാണ് എത്തിയതും.

മലിംഗയുള്ള ടീമിനെതിരെ മുന്നൂറ് മുപ്പതിൽ ചിൽവാനം ഓവറിൽ അടിച്ചെടുത്ത അയാളുടെ പോരാട്ടവീര്യമാണ്, ആ അഗ്രഷനാണ് മുന്നോട്ട് പലപ്പൊഴും ഇന്ത്യൻ ടീം പ്രകടിപ്പിച്ചതും. ഇത് കോഹ്ലിക്കൊരു മോശം സമയമായിരിക്കാം. അയാൾ വിമർശനങ്ങൾക്ക് അതീതനല്ലായിരിക്കാം. പക്ഷേ ഒരു സമയത്ത് ഏഴാം സ്ഥാനത്ത് കിടന്നൊരു ടീമിനെ വർഷങ്ങളോളം ഒന്നാം സ്ഥാനത്ത് നിർത്തിയ ക്യാപ്റ്റനാണ് അയാൾ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന് ആശംസകൾ. തലയുയർത്തിത്തന്നെ ഇറങ്ങിക്കോളൂ കോഹ്ലീ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.