| ഹരിമോഹൻ
1986 ഫെബ്രുവരി 24. പുരുഷമേധാവിത്വം ഭരിച്ചിരുന്ന കേരളത്തിന്റെ ക്രിസ്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം അടിമുടി മാറ്റിമറിച്ച ദിവസം. മേരി റോയ് എന്ന ആത്മാഭിമാനമുള്ള സ്ത്രീ അറുപതുകൾ മുതൽക്കു നടത്തിയ കരുത്തുറ്റ നിയമപോരാട്ടം വിജയം കണ്ടത് ഈ ദിവസമാണ്. ഇന്ന് മേരി റോയ് വിടപറഞ്ഞിരിക്കുന്നു. ഇടയ്ക്കെപ്പോഴോ നമ്മൾ മറന്നുപോയ ചരിത്രം ഓർമപ്പെടുത്താനെങ്കിലും ഈ ദിവസം ഉപയോഗിക്കേണ്ടതുണ്ട്.
മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസ് മറ്റാരുമോർത്തില്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒന്നാണ്. പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയെടുത്ത ഈ നിയമയുദ്ധത്തിന്റെ ഒരറ്റത്തെ പേര് മേരി റോയ് എന്നാണെന്നത് ആവർത്തിച്ചോർക്കണം.
1916-ലെ തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര പ്രാധാന്യമുള്ള വിധി പ്രഖ്യാപിച്ചത്. 1951 ഏപ്രിൽ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.
അറുപതുകൾ മുതൽക്കു കീഴ്ക്കോടതികളിൽ നിന്നും ആരംഭിച്ച പോരാട്ടത്തിനൊടുവിൽ 1984-ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ നേതാക്കളും മേരി റോയിക്ക് എതിരായി നിന്നു. അതിനെയെല്ലാം മറികടന്നു സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ തറക്കല്ലിട്ട വിധി സുപ്രീം കോടതിയിൽ നിന്നു വാങ്ങിയെടുത്ത ശേഷമാണ് ആ സ്ത്രീ വിശ്രമിച്ചത്.
മേരി റോയിയെ വിശേഷിപ്പിക്കാൻ അരുന്ധതി റോയിയുടെ അമ്മ എന്നുപയോഗിക്കുന്നതും അവരോടുള്ള നീതികേടാണ്. മേരി റോയിയുടെ മകളാണ് അരുന്ധതി റോയ്. മരണാനന്തരമെങ്കിലും മേരി റോയ് കുറിച്ച ചരിത്രം ഓർക്കേണ്ടതുണ്ട്. ഏറെ ആദരവോടെ മേരി റോയിക്കു വിട.



