| അനീഷ് മാത്യു
റിപ്പോർട്ടർ ടി വി ചാനലിന്റെ ഉടമസ്ഥത മാൻഗോ മൊബൈൽ ഫോൺ നിർമിതാക്കൾ ആയിരുന്നവർക്ക് കൈമാറി എന്ന് കുറച്ചു ദിവസം മുമ്പ് വായിച്ചിരുന്നു. ഒരു സംഭവം നടക്കുമ്പോൾ തന്നെ അല്ലെങ്കിൽ അതിനേക്കാൾ മുമ്പേ വാർത്ത സൃഷ്ടിക്കാൻ ആയി ഉള്ള പരിപാടി കേരളത്തിൽ അവതരിപ്പിച്ചത് റിപ്പോർട്ടർ ചാനലിന്റെ നികേഷ് കുമാർ ആണ്. ഒബി വാൻ – കോൽ പിടിച്ച ആൾ – സംഭവം എന്താണെന്നു അറിയും മുമ്പേ -ഉടനെ തന്നെ അതിനെപ്പറ്റി അന്തോം കുന്തോം അറിയും മുമ്പേ അഭിപ്രായം നടത്താൻ നിര്ബന്ധിതർ ആകുന്ന രാഷ്ട്രീയ സാമൂദായിക നേതാക്കൾ.
സി എൻ എൻ ഒക്കെ പരീക്ഷിച്ചിരുന്ന അതെ പരിപാടി കേരളത്തിൽ അവതരിപ്പിച്ച ഇന്ത്യാ വിഷൻ എന്ന ചാനൽ – എന്നാൽ അത്തരം വാർത്താ സംപ്രേക്ഷണത്തിൽ ഉൾക്കൊള്ളേണ്ട യാതൊരുവിധ എഡിറ്റിംഗ് രീതികളും ഇല്ലാതെ വാർത്താ അവതരണം ആയി. ഇന്ത്യ വിഷൻ എന്ന ചാനൽ സാമ്പത്തികം ആയി പൊളിഞ്ഞു എന്ന് മാത്രമല്ല അതിൽ നിന്നും ട്രെയിനിങ് കിട്ടി വന്ന കുറെ അവതാരകർ എന്ന വിഭാഗം പത്തിരുപത് ചാനലുകളിൽ ആയി പോയി അതിലും വികൃതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി.
സ്വാഭാവികമായും അതിനു മുമ്പ് ഉണ്ടായിരുന്ന ശശികുമാർ ജേർണലിസം ശാഖ പൊളിഞ്ഞു – നികേഷ് കുമാർ ജേർണലിസം ആയി കേരളത്തിലെ ചാനലുകൾ എല്ലാം തന്നെ മാറി. ഇതാണ് മാപ്രാ എന്ന അവസ്ഥയിലേക്ക് മാധ്യമപ്രവർത്തകരെ മൊത്തത്തിൽ പൊതുസമൂഹം വിളിക്കാൻ നിര്ബന്ധിതർ ആക്കിയത് . വാർത്തയിലെ വസ്തുത എന്നത് ഒരു തരത്തിലും പ്രധാനം അല്ല – വാർത്ത ജനങ്ങളിൽ എത്തിക്കുന്ന സ്പീഡ് മാത്രം ആണ് കാര്യം എന്ന അവസ്ഥയിൽ നിന്നും വളർന്നു മാധ്യമക്കാർ തന്നെ പോസ്റ്ററുകൾ ഒട്ടിച്ചു വാർത്ത സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി എന്ന് മന്ത്രി വീണ ജോർജ് ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു.
ഇത്തരം ബിസിനസ് മോഡലുകൾ സമ്പത്ത് – ലാഭം ഉണ്ടാക്കുന്നു എങ്കിൽ ഏതെങ്കിലും ഒരു ന്യായം ആയി പറയാമായിരുന്നു -ലാഭം അല്ലെ – കാപിറ്റലിസം അല്ലെ ഞങ്ങൾക്ക് വേറെ വഴിയില്ല എന്നോ മറ്റോ ന്യായീകരിക്കാമായിരുന്നു. എന്നിട്ടോ നികേഷ് കുമാറിന്റെ തന്നെ ഇന്ത്യാവിഷന്റെ പിന്നാലെ റിപ്പോർട്ടറും ഒരു തരത്തിലും നടത്തിക്കൊണ്ടു പോകാൻ വയ്യാതെ ആണ് നികേഷ് കുമാർ ഈ ചാനൽ മംഗോ മുതലാളിമാർക്ക് കൈമാറുന്നത് .
ചുരുക്കത്തിൽ നികേഷ് കുമാർ സ്കൂൾ ഓഫ് ജേർണലിസം എന്താണ് കേരളത്തിന് നേടി തന്നത് ? നുണകൾ- അർത്ഥസത്യങ്ങൾ – ഫോബിയകൾ ഇതൊക്കെ ആണ് സംഘപരിവാരത്തെ ഒരു നാട്ടിൽ വളർത്തുന്നത് – ഫാഷിസ്റ്റ് ചിന്തകൾക്ക് ഐഡിയകൾക്ക് വളക്കൂറ് ഉള്ള മണ്ണ് ഉണ്ടാക്കുന്നത്. നികേഷ് കുമാർ ചെയ്ത ദ്രോഹങ്ങളെക്കുറിച്ചു കൂടി നമ്മൾ ചർച്ച ചെയ്യേണ്ടത് ആണ്. മിനിമം അദ്ദേഹമെങ്കിലും തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് സ്വയം ആത്മവിമർശനം നടത്തേണ്ടതാണ്.



