| രാഹുൽ ഹമ്പിൾ സനൽ
ഓസ്കാർ അവാർഡിനായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി ‘2018 ” എന്ന ചിത്രം തിരഞ്ഞെടുത്തിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ഓസ്കാർ എൻട്രി? എന്താണ് ഓസ്കാർ നോമിനേഷൻ ? എന്ന് ഒന്ന് നോക്കാം.
.
ഓരോ രാജ്യത്ത് നിന്ന് ഓരോ വർഷവും ഓരോ ചിത്രമാണ് പ്രാദേശിക ഭാഷാ വിഭാഗത്തിലേക്ക് മൽസരിക്കുന്നത്. ആ പട്ടികയിൽ ഇടം നേടാൻ 50000 രൂപ മുടക്കിയാൽ ആർക്കും മൽസരിക്കാം. അതിൽ നിന്ന് ഒരു ചിത്രമാണ് ഇന്ത്യയിൽ ഫിലിം ഫെഡറേഷൻ തിരഞ്ഞെടുത്ത് അയക്കുന്നത്. ഓസ്കാർ എൻട്രി എന്നാണ് അത് അറിയപ്പെടുന്നത്. ഗുരുവും ആദാമിന്റെ മകൻ അബുവും ജല്ലിക്കെട്ടും ഇന്ത്യ തിരഞ്ഞെടുത്തയച്ച എൻട്രികൾ മാത്രമാണ്.
ഇങ്ങനെ നൂറോളം രാജ്യങ്ങളിൽ നിന്നായി ഓരോ ചിത്രം വച്ച് ഒരു ലോങ്ങ് ലിസ്റ്റ് ഉണ്ടാകുന്നു. ഇതിൽ നിന്ന് 9 ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ഒരു ലിസ്റ്റ് ഉണ്ടാകുന്നു. വീണ്ടും ഇതിൽ നിന്ന് അഞ്ച് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നു. ഇതാണ് ഓസ്കാർ നോമിനേഷൻ ചിത്രങ്ങൾ. ഇങ്ങനെ ഓസ്കാർ നോമിനേഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങൾ വെറും 4 എണ്ണം മാത്രമാണ്.
മദർ ഇന്ത്യ (1957)
സലാം ബോംബെ (1988)
ലഗാൻ (2001)
RRR (2023)
ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം ലോസ് ആഞ്ചൽസിൽ ഏതെങ്കിലും തീയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിച്ചതിന്റെ രേഖ സമർപ്പിക്കുകയും, നിശ്ചിത ഫീസ് അടക്കുകയും ചെയ്താൽ മറ്റു വിഭാഗങ്ങളിലേക്ക് (സംഗീതം, തിരക്കഥ) ആർക്കും യോഗ്യത നേടാം. അതായത് അപേക്ഷിക്കുന്ന ചിത്രങ്ങൾ മുഴുവൻ ലോങ്ങ് ലിസ്റ്റിൽ പെടും. (ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഗോപീ സുന്ദറിനെ പോലെ ഉള്ളവർ പുലിമുരുകനിലെ ഗാനത്തിന് ഓസ്കാർ നോമിനേഷൻ കിട്ടി എന്നൊക്കെ മാധ്യമങ്ങളെ പറ്റിച്ചത് അങ്ങനെയാണ്. )
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡിനായി ഔദ്യോഗിക എൻട്രി അയച്ച നടൻ കമൽ ഹാസൻ ആണ്. കമൽ ചിത്രങ്ങൾ ഏഴ് തവണയാണ് ഇന്ത്യ ഓസ്കാറിനയച്ചത്. സാഗർ (ഹിന്ദി), സ്വാതി മുത്ത് (തെലുഗ്) നായകൻ, തേവർ മകൻ, കുരുതി പുനൽ, ഇന്ത്യൻ ,ഹേ റാം (തമിഴ്) തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.
സത്യജിത്ത്റേ ക്ക് സമഗ്ര സംഭാവനക്കും ,ഭാനു അഥയക്ക് വസ്ത്രാലങ്കാരത്തിനും (ഗാന്ധി ) എ ആർ റഹ്മാന് സംഗീത വിഭാഗത്തിനും, റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനും, കീരവാണിക്ക് സംഗീതത്തിനും കിട്ടിയ അവാർഡുകൾ ആണ് ഓസ്കാറിൻ്റെ മുൻ ഇന്ത്യൻ സാനിധ്യങ്ങൾ. പക്ഷേ സത്യജിത്ത് റേ ഒഴികെ ഉള്ളവർക്ക് അവാർഡ് ലഭിച്ചത് ഒന്നും ഇന്ത്യൻ സിനിമകളിലൂടെ ആയിരുന്നില്ല എന്നതാണ് പ്രത്യേകത. പക്ഷേ RRR ലൂടെ ആ ചരിത്രവും കീരവാണി തിരുത്തി കുറിച്ചിരുന്നു.



