ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ആളുകൾക്ക് ഉണ്ടാവുന്നതെന്ന് തമിഴ്‌നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതി. ഹിന്ദി ഭാഷ അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഒന്നാം ബെഞ്ചിന്റെ ഈ നിരീക്ഷണം.
തമിഴ്നാട് സർക്കാർ പ്രധാനമായും രണ്ട് ഭാഷാ നയമാണ് പിന്തുടരുന്നത്, മൂന്ന് ഭാഷാ നയമല്ല, അത് വിദ്യാർത്ഥികൾക്ക് അമിതഭാരം സൃഷ്ടിക്കും. നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം പറഞ്ഞു. ഇതിനെലാം പുറമെ തമിഴ്‌നാട്ടിൽ ഹിന്ദി പഠിക്കാൻ ആരെയും തടയില്ല. ഹിന്ദി പ്രചാരസഭ പോലെയുള്ള സ്ഥാപനങ്ങളുണ്ട്. അവിടെ ഒരാൾക്ക് ഹിന്ദി പഠിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി ഡി ഔദികേശവലു എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. കടലൂരിലെ അർജുനൻ ഇളയരാജ സമർപ്പിച്ച ഹർജി അംഗീകരിച്ച കോടതി നാലാഴ്ചക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മാതൃഭാഷ മാത്രം പഠിക്കുന്നത് ഒരു വ്യക്തിക്ക് സഹായകരമാകില്ലെന്നും മറ്റ് ഇന്ത്യൻ ഭാഷകൾ, പ്രത്യേകിച്ച് ഹിന്ദി, സംസ്‌കൃതം എന്നിവ പഠിപ്പിക്കാൻ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.



