വ്യവസായ സൗഹൃദമാണ് കേരളമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി മാറ്റി നിർത്താൻ കഴിയില്ല. കുറച്ച് നാളുകൾക്ക് മുൻപ് വ്യവസായവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ കേരളത്തിൽ നടന്നിരുന്നു. യൂണിയനുകളുടെ നേതൃത്വത്തിൽ വ്യവസായശാലകളെ അടച്ചുപൂട്ടുന്ന സംഭവങ്ങളും ഉണ്ടായി.
റോബിൻ ബസിന്റെ സർവീസ് തടഞ്ഞതാണ് ഏറ്റവും ഒടുവിൽ നടന്നത്. കൃത്യമായി നികുതി അടച്ച് മോട്ടോർ വാഹനവകുപ്പ് പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനം ഇറക്കിയിട്ടും ഉദ്യോഗസ്ഥർ അത് തടഞ്ഞു. ഉടമയെ ദ്രോഹിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും യാത്രക്കാരും കൂട്ടത്തിൽ ഇരകളായി.
ഉദ്യോഗസ്ഥർ പറയുന്ന എല്ലാ കാര്യങ്ങൾക്കും ഉടമയുടെ കയ്യിൽ കൃത്യമായ രേഖകൾ ഉണ്ട്. പിന്നെ ഇതുപോലെ ഒരു നടപടിയുടെ കാരണമെന്തെന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല. പൊതുഗതാഗത സർവീസിനെ സംരക്ഷിക്കാൻ ആണെങ്കിൽ ഇത്തരം പ്രഹസനങ്ങളുടെ ആവശ്യമില്ല. കൃത്യമായും വൃത്തിയായും സർവീസ് നടത്താത്തത് കൊണ്ട് മാത്രമാണ് കെ.എസ്.ആർ.ടി.സി. മെച്ചപ്പെടാത്തത്.
ആളുകൾ തങ്ങളുടെ സൗകര്യം നോക്കി യാത്ര ചെയ്യുന്നവരാണ്. ഒരു ദീർഘദൂര സ്വകാര്യ സർവീസ് നിർത്തലാക്കി പകരം അവിടെ ഒരു കെ.എസ്.ആർ.ടി.സി. വിടുമ്പോൾ കുറഞ്ഞത് ഓടി തേയാത്ത ഒരു ബസ് അനുവദിക്കണം. ഇനി സ്വകാര്യ ബസ് ലോബികളെ സഹായിക്കാൻ ആണെങ്കിൽ ആദ്യ നടപടി ഉണ്ടാകേണ്ടത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ്. രണ്ട് കാര്യങ്ങളിലും സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ തകരുന്നത് മറ്റൊരു വ്യവസായ സംരംഭമാണ്.



