”ഞാന്‍ ഇപ്പോഴുള്ള ഈ സാഹചര്യത്തില്‍ നിന്ന് ഓടിപ്പോകാന്‍ പോകുന്നില്ല. ഖാലിസ്ഥാനി വിഘടനവാദി നേതാവിന് വേണ്ടിയുള്ള വേട്ടയാടലിനിടെ അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ പറഞ്ഞു. 2023 ഫെബ്രുവരിയില്‍ അമൃത്പാലിനെ വിവാഹം കഴിച്ച കിരണ്‍ദീപിന് എന്താണ് സംഭവിക്കുന്നതെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നാൽ സാഹചര്യം ഇത്രയും വഷളാകുമെന്ന് കരുതിയിരുന്നില്ല.
ഇന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കിരണ്‍ദീപിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ തടയുകയുണ്ടായി . കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ, ഒരു വനിതാ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പഞ്ചാബ് പോലീസ് സംഘം മാര്‍ച്ച് 22 ന് കിരണ്‍ദീപ് കൗറിനെയും അമൃത്പാലിന്റെ പിതാവ് തര്‍സെം സിംഗിനെയും അമ്മയെയും ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
അമൃത്പാല്‍ സിങ്ങിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജല്ലുപൂര്‍ ഖേദ ഗ്രാമത്തില്‍ വെച്ച് കിരണ്‍ദീപ് കൗറിനെ ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ മാധ്യമമായ ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് യുകെയില്‍ ലിങ്കുകള്‍ ഉണ്ടെന്നോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നു എന്നോ ഉള്ള ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിരുന്നു.
‘ഞാന്‍ ഈ അവസ്ഥയില്‍ നിന്ന് ഒളിച്ചോടാന്‍ പോകുന്നില്ല… ഞാന്‍ നിയമപരമായി ഇവിടെയുണ്ട്. എനിക്ക് 180 ദിവസം ഇവിടെ നില്‍ക്കാം. രണ്ട് മാസമായി ഞാനിവിടെയുണ്ട്. നിയമത്തിന് വിരുദ്ധമായി ഞാന്‍ എവിടെയും പോകില്ല, നിശ്ചയിച്ചതില്‍ കവിഞ്ഞ് താമസിക്കുകയുമില്ല. ഇതാണ് ഇപ്പോള്‍ എന്റെ വീട്,’ കിരണ്‍ദീപ് കൗര്‍ മാര്‍ച്ചിലെ അഭിമുഖത്തില്‍ പറഞ്ഞു.
ആറ് മാസത്തോളം ഇന്ത്യയില്‍ താമസിച്ചതിന് ശേഷം ഒരാഴ്ച മുമ്പ് യുകെയിലും പോയിരുന്നതായി അവര്‍ പറഞ്ഞു. ഇത് റിവേഴ്‌സ് മൈഗ്രേഷന്‍ ആണെന്ന് അമൃത് പറഞ്ഞു. അദ്ദേഹം യുകെയില്‍ പോയിട്ടില്ല, ഞാന്‍ ഇവിടെ വന്നിരുന്നു, കിരണ്‍ദീപ് പറഞ്ഞു. കിരണ്‍ദീപ് യുകെ പൗരയാണെന്നും യുകെ പാസ്പോര്‍ട്ട് ഉടമയാണെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലോ രാജ്യത്തിന്റെ ഒരു ഭാഗത്തോ അവര്‍ക്കെതിരെ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ല.
അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ യുകെയില്‍ താമസിക്കുമ്പോള്‍ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ സജീവ അംഗമായിരുന്നു എന്നത് സംബന്ധിച്ച് പഞ്ചാബ് പോലീസിലോ കേന്ദ്ര ഏജന്‍സികളിലോ വ്യക്തമായ തെളിവുകളോ എഫ്ഐആറോ രജിസ്റ്റര്‍ ചെയ്തിട്ടില്ല.ഒളിവിലുള്ള പ്രതിയുടെ കുടുംബത്തെയും പരിചയക്കാരെയും ചോദ്യം ചെയ്യുന്ന അതേ നിയമനടപടിയുടെ കീഴിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കിരണ്‍ദീപ് കൗറിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.



