ഒരു കാലത്ത് വർഗ്ഗീയ ലഹളകൾക്ക് പേര് കേട്ട ബംഗാളിൽ മതനിരപേക്ഷതയുടേയും സഹവർത്തിത്വത്തിന്റേയും സന്ദേശം പടർത്തിയാണ് ഡി. വൈ. എഫ്. ഐ. വേരുറപ്പിച്ചത്. അവിടെ നിന്നാണ് ബംഗാൾ പുരോഗമന പക്ഷത്തേയ്ക്ക് നടന്ന് അടുത്തത്. പിന്നീട് മമതയുടെ ഭരണം ബംഗാളിനെ പഴയ കാലത്തേയ്ക്ക് തിരിച്ച് നടത്തി. വർഗ്ഗീയ കലാപങ്ങളും അക്രമങ്ങളും പതിവായി. മൂന്നര പതിറ്റാണ്ട് കാലം ഇടതുക്ഷം കാത്ത് സൂക്ഷിച്ച മത സൗഹാർദവും സഹവർത്തിത്വവും ബംഗാളിന് നഷ്ടമായി. ഏറ്റവും നഷ്ടം സംഭവിച്ചത് ഡി. വൈ. എഫ്. ഐ. ക്ക് ആയിരുന്നു. നിരവധി പ്രവർത്തകർ രക്തസാക്ഷികളായി. അവിടെ നിന്നാണ് മീനാക്ഷിയുടെ നേത്യത്വത്തിൽ ഡി. വൈ. എഫ്. ഐ. പോരാട്ടത്തിന്റെ പുതിയ ഗാഥ രചിക്കുന്നത്.
2018 ലാണ് മീനാക്ഷി മുഖർജി ഡി. വൈ. എഫ്. ഐ. യുടെ സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേൽക്കുന്നത്. ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച ഉന്നത വിദ്യാഭ്യാസം നേടിയ മീനാക്ഷി മുഖർജി, ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ പ്രവർത്തക ആകുന്നത്. എല്ലാ രംഗത്തുമെന്ന പോലെ മമത സർക്കാർ തച്ചുടച്ച വിദ്യാഭ്യാസ രംഗത്ത്, പാവപ്പെട്ട വിദ്യാർത്ഥികൾക്കായി തന്റെ നേത്യത്വത്തിൽ സൗജന്യ ട്യൂഷൻ സെന്ററുകൾ ആരംഭിച്ചു. കോവിഡ് കാലത്ത് സർക്കാർ മാറി നിന്നപ്പോൾ, ഡി വൈ എഫ് ഐ യുടെ നേത്യത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചതും മീനാക്ഷിയുടെ നേത്യത്വത്തിൽ ആയിരുന്നു.

2021 ൽ മമതാ ബാനർജിയ്ക്ക് എതിരെ നന്ദിഗ്രാമിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആയതോടെയാണ് മീനാക്ഷി മുഖർജി ദേശീയ ശ്രദ്ധയിലേയ്ക്ക് വരുന്നത്. എതിർ സ്ഥാനാർത്ഥികൾ ചില്ലറക്കാരായിരുന്നില്ല, സാക്ഷാൽ മമതാ ബാനർജിയും, ബി ജെ പി നേതാവ് സുവേന്ദു അധികാരിയും. വിജയം പ്രതീക്ഷിച്ചല്ല മീനാക്ഷി മുഖർജി പോരാട്ടത്തിന് ഇറങ്ങിയത്. പാർട്ടി പച്ച തൊടില്ല എന്ന് ബൂർഷ്യാ മാദ്ധ്യമങ്ങൾ എഴുതി പ്രചരിപ്പിച്ച അതേ നന്ദിഗ്രാമിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് തേടി, മമതയുടെ ഗുണ്ടകൾ അടക്കി ഭരിച്ചിരുന്ന നന്ദിഗ്രാമിന്റെ ഓരോ ഇടവഴിയിലും മീനാക്ഷി എത്തി. നിരവധി തവണ ഗുണ്ടകളിൽ നിന്നും ആക്രമണം നേരിട്ടു. ഭയന്നോടാതെ മുന്നോട്ട് തന്നെ പോയി. ബംഗാളിലെ പുതിയ നേത്യത്വത്തിന്റെ ഉദയമായിരുന്നു ആ തെരഞ്ഞെടുപ്പ്.
തുടർച്ചയായി ബംഗാളിൽ ഉടനീളം മീനാക്ഷി സഞ്ചരിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചു. ഓരോ റാലികളിലും മീനാക്ഷി ആവേശമായി. തുടരുന്ന ആ പോരാട്ടത്തിന്റെ ഒരു ഘട്ടമാണ് കഴിഞ്ഞ ദിവസം ബ്രിഗേഡ് കണ്ട ഏറ്റവും വലിയ റാലി. ‘നീതി അല്ലെങ്കിൽ സമത്വം’ എന്ന മുദ്രാവാക്യമുയർത്തി 1400 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് സഖാവ് മീനാക്ഷി മുഖർജിയും സഖാവ് കലന്തൻദാസ് ഗുപ്തയടക്കം വൻ നേതൃനിര ബ്രിഗേഡ് ഗ്രൗണ്ടിൽ പ്രവേശിച്ചത്. ലക്ഷക്കണക്കിന് യുവജനങ്ങളാണ് അവിടെ അവരെ സ്വീകരിച്ചത്. 9 ഫുട്ബോൾ കോർട്ട് വലുപ്പമുള്ള ,ലോകത്തെ രണ്ടാമത്തെ വലിയ തുറസ്സായ സ്ഥലമായ ബ്രിഗേഡ് ഗ്രൗണ്ടിൽ അണി നിരന്ന ലക്ഷങ്ങൾ പ്രതീക്ഷയാണ്.
വീണിടത്ത് നിന്നും എണീറ്റ് വന്ന ചരിത്രമാണ് ബംഗാളിന്റേത്. അവിടെ നിന്നാണ് മഴവിൽ സഖ്യത്തിന്റെ നുണകളിൽ പതറി വംഗനാട് ചരിത്രത്തിൽ നിന്നും പിന്നോട്ട് നടന്നത്. വീണ്ടുമൊരു പുതിയ തലമുറ ഉയർത്തെണീറ്റ് വരികയാണ്. ചരിത്രം ആവർത്തിക്കപ്പെടുകയാണ്, മടങ്ങിപ്പോക്കിന് ഒരുങ്ങുകയാണ് ബംഗാൾ. നയിക്കാൻ മീനാക്ഷി മുഖർജിയെ പോലൊരു തീപ്പോരി മുന്നിലുള്ളപ്പോൾ ബംഗാളീന് ആളിക്കത്താതിരിക്കാനാകില്ല.
കടപ്പാട്: ഫേസ്ബുക് പോസ്റ്റ്



