ഇവിടെയിതാ വീഴുന്നവന്റെയൊപ്പം നില്‍ക്കുന്ന ഒരു കവി- ഗായകൻ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പേര് ഗദ്ദര്‍. ആന്ധ്രയിലെ ഗ്രാമീണര്‍ ആത്മാവിലൊരിടം കൊടുത്ത കവിയാണ് ഗദ്ദര്‍. കുപ്പായം ധരിക്കാതെ ചുമലില്‍ കമ്പിളിപ്പുതപ്പും കൈയില്‍ ചുവപ്പു തൂവാലയും കാലില്‍ ചിലങ്കയുമായി ഗദ്ദര്‍ പാടുമ്പോള്‍, വാഴുന്നവന്റെ ഉറക്കം കെട്ടുപോകുന്നു. വീഴുന്നവന്റെ അവകാശപ്രഖ്യാപനമായി മാറുന്നു ആ ഗാനങ്ങള്‍.
ഉസ്മാനിയ എന്‍ജിനീയറിങ് കോളജിലെ വിറ്റല്‍ എന്ന വിദ്യാര്‍ഥി ഗദ്ദറായി മാറി ആന്ധ്രയിലും ബിഹാറിലും മധ്യപ്രദേശിലും അസമിലുമൊക്കെ നൃത്തവും കവിതയും തീപാറുന്ന പ്രസംഗങ്ങളുമായി സഞ്ചരിച്ചപ്പോള്‍ പാവപ്പെട്ടവരത്രയും ഈ കവിയെ കാണാനും കേള്‍ക്കാനുമെത്തി. ഒരുപാട് അക്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ട ആളാണ് ഗദ്ദര്‍. 1977 ഏപ്രില്‍ ആറിന് ഭാര്യയുടെയും കുഞ്ഞിന്‍െറയും മുന്നില്‍വെച്ച് ശത്രുക്കള്‍ അദ്ദേഹത്തിനുനേരെ നിറയൊഴിച്ചു.
അഞ്ചു ബുള്ളറ്റുകള്‍ ആ ശരീരത്തില്‍ തുളഞ്ഞു. നാലെണ്ണം എടുത്തുമാറ്റി. ശരീരത്തില്‍ ബാക്കിയായ ആ ബുള്ളറ്റുമായാണ് ഇപ്പോള്‍ ഗദ്ദര്‍ കവിത ചൊല്ലുന്നത്. തുളവീണ നെഞ്ചുമായി ഒടുങ്ങാന്‍ വിധിക്കപ്പെട്ടവന്‍െറ പക്ഷത്തുനിന്നുകൊണ്ട്.
ഒരിക്കല്‍ മധ്യപ്രദേശില്‍വെച്ച് പൊലീസ് ഗദ്ദറിനെ അറസ്റ്റ് ചെയ്യുന്നു. ഗദ്ദറിനെ ലോക്കപ്പിലിട്ട് അവിടത്തെ പൊലീസ് സൂപ്രണ്ട് നെടുവീര്‍പ്പിട്ടു: ‘‘നിങ്ങള്‍ ഇവിടെ കുറച്ചുനാള്‍ കവിതചൊല്ലിയാല്‍ നാടുമുഴുവന്‍ നിങ്ങളോടൊപ്പം ചേരും.
’ ഗദ്ദര്‍, ഒരു ഓര്‍മപ്പെടുത്തലാണ്. നിലക്കാത്ത പോരാട്ടങ്ങളുടെ, ചോരാത്ത വീര്യത്തിന്‍െറ, പൊള്ളുന്ന വാക്കുകള്‍ കോര്‍ത്തെടുത്ത പാട്ടിന്റെ ഓര്‍മപ്പെടുത്തല്‍. ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി. ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്‍െറയും പ്രതീകം. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്റെ’ പോരാളിയും ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്റെ മഹാസ്തംഭമായി നിലകൊണ്ടു. കാലം നിശ്ശബ്ദമാക്കിയവര്‍ക്കുവേണ്ടി ഗദ്ദര്‍ പാടുന്നു; തീക്ഷ്ണമായ ശബ്ദത്തില്‍, ഉള്ളുതൊടുന്ന ഭാവതീവ്രതയോടെ.
ആ പാട്ടിന്റെ വഴിതേടിയുള്ള യാത്രയായിരുന്നു അത്. ആന്ധ്രയുടെ ഗ്രാമവീഥികളിലൂടെ… കറുത്തമണ്ണില്‍ വിയര്‍പ്പുവീഴ്ത്തി പൊന്നുവിളയിക്കുന്ന കര്‍ഷകര്‍. മുളകുവിളഞ്ഞ പാടങ്ങളില്‍നിന്ന് വിപ്ളവവീര്യമുള്ള കാറ്റുവീശുന്നു. ‘‘പാട്ടാണെന്റെ ആയുധം അതിനു തുളച്ചുകയറാന്‍ കഴിയാത്ത ഇടങ്ങളൊന്നുമില്ല. തോല്‍പിക്കാന്‍ കഴിയാത്ത ഇടങ്ങളുമില്ല.’’ ഗദ്ദറിന്റെ ജീവിതം ഇത് അടിവരയിടുന്നു.
‘‘എത്ര മാവോയിസ്റ്റുകളെ വേണമെങ്കിലും നേരിടാം. പക്ഷേ, ഗദ്ദറിന്റെ പാട്ടിനെ എതിരിടാന്‍ കഴിയില്ല.’’ ഭരണകൂടവും സായുധസേനയും പറയാതെപറയുന്ന വാക്കുകളാണിത്. ഗദ്ദര്‍, നിരന്തരം വധഭീഷണിയില്‍ കഴിഞ്ഞ ജനങ്ങളുടെ പാട്ടുകാരന്‍. എന്നാല്‍, ഭരണകൂടത്തിന്റെയും വര്‍ഗശത്രുവിന്റെയും ഭീഷണികള്‍ക്ക് വഴങ്ങി ഗദ്ദര്‍ തന്റെ പാട്ട് പാതിവഴിയില്‍ അവസാനിപ്പിച്ചില്ല. കൂടുതല്‍ ഉച്ചത്തില്‍ പാടി.
ജനകീയ ഗായകന്‍, വിപ്ളവകാരി, നക്സല്‍ അനുഭാവി, നാടന്‍കലാകാരന്‍, കവി, ദലിത് ആക്ടിവിസ്റ്റ് തുടങ്ങി മാവോയിസത്തിന്റെ ഈ ജനകീയമുഖത്തിന് ജീവിതപ്പകര്‍ച്ചകള്‍ ഏറെയാണ്. ഒടുവിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്ക് ഗദ്ദർ കടന്നുവന്നതും ചരിത്രം
‘വഴിതെറ്റിയ വിപ്ളവ മാര്‍ഗങ്ങള്‍ക്ക് ക്ഷോഭത്തിന്റെ തിരുത്ത്’
“എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
ആര്‍ക്കുവേണ്ടി പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
അതോ, പോരാട്ടമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ?
എങ്കിലറിയുക, നിങ്ങള്‍ വെറും അടിമകള്‍ മാത്രമാണെന്ന്.’’
ഒരോര്‍മപ്പെടുത്തല്‍പോലെ ഗദ്ദര്‍ പാടി.”ലോകം ലോകനിക്കന്പുനംതാനീകടുപ്പാലോനിപ്പുകനിഎന്തെരോധിക്കിളിയനക്ക്കന്നതലൈനാഹോസെങ്കുടിയമ്മാനീയെന്ത പ്രേമം”
(കടപ്പാട്- മാധ്യമം വീക്കലി ,വിവിധ ബ്ലോഗുകള്‍ )



