തൃണമൂൽ കോൺഗ്രസ് പാർത്ഥ ചാറ്റർജിയെ സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ, മുൻ ബംഗാൾ മന്ത്രിക്ക് കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ മതിയായ അവസരമുണ്ടെന്ന് പാർട്ടി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. താൻ ഗൂഢാലോചനയുടെ ഇരയാണെന്ന പാർത്ഥ ചാറ്റർജിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കുനാൽ ഘോഷിന്റെ പ്രസ്താവന.
പാർത്ഥ ചാറ്റർജിയുടെ അവകാശവാദങ്ങളുടെ സമയത്തെയും തൃണമൂൽ കോൺഗ്രസ് വക്താവ് ചോദ്യം ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത ഉടൻ തന്നെ പാർത്ഥെ ചാറ്റർജി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതിന് ശേഷം ഗൂഢാലോചന അവകാശവാദം ഉന്നയിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വ്യാഴാഴ്ചയാണ് പാർത്ഥ ചാറ്റർജിയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടു. “ അദ്ദേഹം നിരപരാധിയാണെങ്കിൽ ഇത് നേരത്തെ പറയേണ്ടതായിരുന്നു. ആവശ്യത്തിന് അവസരം ലഭിച്ചെങ്കിലും ഒരക്ഷരം മിണ്ടിയില്ല. എന്നാൽ ഇപ്പോൾ പാർട്ടി ഒരു തീരുമാനമെടുത്തപ്പോൾ അദ്ദേഹം എന്തിനാണ് ഇതെല്ലാം പറയുന്നത്? കുനാൽ ഘോഷ് ചോദിച്ചു.
“അദ്ദേഹം (പാർത്ഥ ചാറ്റർജി) കോടതിയിൽ പോരാടണം. കോടതി തുറന്നിരിക്കുന്നു.” – തൃണമൂൽ കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപിത മുഖർജിയുടെ വസതികളിൽ നിന്ന് 50 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണവും നിരവധി രേഖകളും ഇഡി ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് സംശയിക്കുന്നു. നിലവിൽ പാർത്ഥ ചാറ്റർജിയെയും അർപിത മുഖർജിയെയും ഓഗസ്റ്റ് 3 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.



