| ശരത് പുതുക്കുടി
ബിജെപിക്ക് സ്വമേധയാ കടന്നുകയറാന്‍ കഴിയുന്ന എല്ലാ സംസ്ഥാനങ്ങളിലും അവര്‍ കടന്നു കയറി കഴിഞ്ഞു. 55%ളം ക്രിസ്ത്യന്‍ വോട്ടുള്ള മണിപ്പൂരിലും, 27%ളം ക്രിസ്ത്യന്‍ വോട്ടും 20%ളം പിന്നോക്ക വോട്ടുമുള്ള ഗോവയിലും വരെ ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
തലസ്ഥാന നഗരമെന്ന നിലയില്‍ മഹാഭൂരിപക്ഷവും വിവിധ വിഭാഗത്തിലുള്ള വോട്ടര്‍മാരുള്ള പ്രദേശമായ ഡല്‍ഹിയില്‍ അത് സംഭവിച്ചില്ല. ഭരിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ നിലംപരിശാക്കി 2012ല്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി അവിടെ ഭരണം പിടിച്ചു. ബിജെപിക്ക് വളക്കൂറില്ലാത്ത പഞ്ചാബിലും
കോണ്‍ഗ്രസിനെ തകര്‍ത്ത് അതേ ആം ആദ്മി ഭരണത്തിലെത്തിയിരിക്കുന്നു.
അടുത്ത ലക്ഷ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടുമാണെന്നാണ് ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ബിജെപി ഭരിക്കുന്ന കര്‍ണാടകയും ബിജെപിക്ക് നല്ല വളക്കൂറുള്ള ആന്ധ്രയും തെലുങ്കാനയും വേണ്ടെന്ന് കൂടിയാണ് അതിനര്‍ത്ഥം. സംഘപരിവാരത്തിന് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍ മാത്രം തിരഞ്ഞു പിടിച്ചുള്ള കെജ്രിവാളിന്റെ ഈ നീക്കം നല്ല ഉദ്ധശ ശുദ്ധിയോട് കൂടിയുള്ളതല്ല.
ഭരണത്തിലിരിക്കുന്ന കെട്ടുറപ്പുള്ള സംഘ് വിരുദ്ധ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്ന് പറിച്ചെറിയുക എന്നതാണ് മുഖ്യ അജണ്ട. അത് ഡല്‍ഹിയിലും പഞ്ചാബിലും പൂര്‍ത്തിയായി. സംസ്ഥാനങ്ങളില്‍ ബെല്‍റ്റുള്ള പാര്‍ട്ടികളുടെ കെട്ടുറപ്പ് നഷ്ടമായാല്‍ വോട്ട് സ്പ്ലിറ്റിംഗിലൂടെ ബിജെപിക്ക് അവിടങ്ങളില്‍ കടന്നുകയറാന്‍ എളുപ്പമാണ്. വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ഉത്തര്‍ പ്രദേശില്‍ പോലും 48% മാത്രമാണ് ബിജെപിക്ക് കിട്ടിയ വോട്ട്. 52%വും ബിജെപി വിരുദ്ധ വോട്ടുകളായിരുന്നു. ആ 52% വോട്ടുകള്‍ പലയിടങ്ങളിലായി വിഭജിച്ചപ്പോള്‍ ബിജെപിക്ക് വിജയം എളുപ്പമായി. ഒന്നുകില്‍ ആം ആദ്മിക്ക് സംഘപരിവാരത്തിന്റെ പുറകില്‍ നിന്നുള്ള പ്രോത്സാഹനമുണ്ട്. അല്ലെങ്കില്‍ അതൊരു സംഘപരിവാര്‍ പ്രൊഡക്ടാണ്.



