കേരളാ ബിജെപിയിലെ നേതാക്കൾക്കിടയിൽ പടലപ്പിണക്കങ്ങൾക്ക് അവസാനമായില്ലെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാർത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി മാത്രം പ്രസിദ്ധീകരിച്ചില്ല.
ഇതാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി പ്രതികരിച്ചു. ആർഎസ്എസ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിന്റെ സൂചനയായാണ് വിലയിരുത്തൽ. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസമെന്ന നിലയിൽ വിലയിരുത്തലുകൾ പ്രചരിക്കുന്നതിനിടെയാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത്.
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ സാഹചര്യത്തിൽ സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് ഇന്നലെ ആലപ്പുഴയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ഡേക്കർ കേന്ദ്ര നേതൃത്വത്തിൻറെ നിലപാട് വ്യക്തമാക്കിയത്. സുരേന്ദ്രൻ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നയിക്കുമെന്ന പ്രഖ്യാപനം മാധ്യമങ്ങളെല്ലാം വലിയ വാർത്തയാക്കിയപ്പോൾ ജന്മഭൂമി മാത്രം നൽകിയിരുന്നില്ല.



