| പി എസ് റംഷാദ്
ഉന്നത വിദ്യാഭ്യാസ മേഖലയും സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പരസ്യവിമര്‍ശനത്തേക്കുറിച്ചു ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍വകലാശാലാ നിയമനങ്ങളിലും രാഷ്ട്രീയ അതിപ്രസരമുണ്ടെന്നാണല്ലോ മുഖ്യവിമര്‍ശനം.
ഒന്നാമത്തെ കാര്യം, രാജ്യമാകെ കേന്ദ്ര സര്‍വകലാശാലകളിലും വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും രാഷ്ട്രീയ ഇടപെടല്‍ നടത്തി അവയുടെ മതനിരപേക്ഷ സ്വഭാവത്തിനു കളങ്കമേല്‍പ്പിക്കാനും സംഘപരിവാര്‍വല്‍കരിക്കാനും ഒരു മടിയുമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണ് എന്ന് മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ജനങ്ങള്‍ ഇതെല്ലാം കണ്ടുംകേട്ടുമാണല്ലോ ജീവിക്കുന്നത്. അത്തരം ഇടപെടലുകളും സര്‍വകലാശാലകളുടെ ഭരണകക്ഷിവല്‍കരണവുമായി കേരളത്തിനു താരതമ്യം പോലുമില്ല.
രണ്ടാമത്തെ കാര്യം, കണ്ണൂര്‍ സര്‍വകലാശാല വി സിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ പരിഹാസ്യമാണ് എന്നതാണ്. അദ്ദേഹത്തെ ആരെങ്കിലും കെട്ടിയിട്ട് ഉത്തരവില്‍ ഒപ്പിടീക്കുമോ?
സ്വന്തം നിലപാടുകളും തീരുമാനങ്ങളും തുറന്നു പറയാനും അതനുസരിച്ച് മുന്നോട്ടുപോകാനും ഒരു ഘട്ടത്തിലും മടിച്ചിട്ടില്ലാത്ത ഉറച്ചവ്യക്തിത്വമുള്ള ആളാണ് ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറായതു മുതല്‍ അതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. പിന്നെന്താണ് ഇതില്‍ മാത്രം അദ്ദേഹം സമ്മര്‍ദത്തിനു വഴങ്ങേണ്ടി വന്നു എന്നു പറയുന്നതെന്നു മനസ്സിലാകുന്നില്ല.
മൂന്നാമതായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ട് അത് പരസ്യമാക്കുകയും മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുകയും ചെയ്യുന്നതിനു പകരം ഈ വിഷയം മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കുകയായിരുന്നില്ലേ നല്ലത്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന വാര്‍ത്തയും അഭ്യൂഹങ്ങളും ഉണ്ടാകാത്ത വിധത്തില്‍ത്തന്നെ അത്തരമൊരു ആശയവിനിമയം സാധ്യമാകുന്ന തരം സൗഹാര്‍ദം ഇരുവര്‍ക്കുമിടയില്‍ ഉണ്ടുതാനും.
ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു എന്ന തലക്കെട്ട് ആവശ്യമുള്ള വിധം താണനിലവാരമുള്ള നേതാവും പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമല്ല ആരിഫ് മുഹമ്മദ് ഖാന്‍. പിന്നെന്തിനാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അദ്ദേഹം കോടാലിക്കൈ ആകുന്നത്?



