| ശ്രീകാന്ത് പികെ
പല തരത്തിൽ പല പരിഹാസങ്ങളും പല കാലങ്ങളിലായി കേട്ട ചാനലാണ് കൈരളി. ഇടതു പക്ഷ നിലപാടുള്ളസിപിഐഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്നു എന്ന പേരിൽ കോൺഗ്രസ് – ലീഗ് – ബിജെപി വ്യത്യാസമില്ലാതെ അക്ഷരം മാറ്റിയും കൂട്ടി ചേർത്തുമൊക്കെ പരിഹാസങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ 22- വർഷത്തിനിടെ മലയാളത്തിലെ എണ്ണം പറഞ്ഞ കോർപ്പറേറ്റ് മാദ്ധ്യമ സ്ഥാപനങ്ങളുടെ കൂട്ടത്തിലും കൈരളി എന്ന പേര് ഒഴിവാക്കാൻ സാധിച്ചിട്ടില്ല.
ഇക്കാലത്തിനിടെ നാല് ചാനലുകൾ മലയാളം കമ്യൂണിക്കേഷൻ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി വിജയകരമായി അവതരിപ്പിച്ചു. ഇന്ന് മലയാളത്തിൽ മുഖ്യധാരയിൽ നിൽക്കുന്ന ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തകരും കൈരളി കുടുംബത്തിൽ നിന്ന് പണി പഠിച്ചു പുറത്തിറങ്ങി. ഒട്ടനവധി വാർത്താധിഷ്ഠിത – സാമൂഹിക പ്രസക്തമായ പരിപാടികൾ ഇന്നും മലയാളികൾ ഓർത്ത് പറയുന്നു.
മറ്റു പല രാഷ്ട്രീയ പാർടികൾ നേരിട്ടും, അവരോട് ആഭിമുഖ്യം പുലർത്തുന്ന ചാനലുകൾ കോടികളുടെ കോർപ്പറ്റേറ്റ് പണമെറിഞ്ഞിട്ടും ആ ചാനലിലെ രണ്ട് പരിപാടികളുടെ പേര് അവർക്ക് തന്നെ പറയാൻ അറിയാത്ത സമയത്താണ് കൈരളി ഈ നേട്ടം സ്വന്തമാക്കിയത്.
ഗവർണർക്കും കെ.സുരേന്ദ്രനുമൊക്കെ കൈരളി എന്ന പേര് കേൾക്കുമ്പോൾ ഹാലിളകുന്നത് ആ ചാനൽ പുലർത്തുന്ന രാഷ്ട്രീയ സാക്ഷരതയുടെ ക്ലാരിറ്റിയാണ്. കൈരളിയോട് ഞാൻ മിണ്ടില്ലെന്ന് ഗവർണർ പറയാൻ ഒരേയൊരു കാരണമേയുള്ളൂ, കൈരളിക്കൊരു രാഷ്ട്രീയമുണ്ട്. അത് ഗവർണ്ണറുടെ രാഷ്ട്രീയത്തിന് നേരെതീരും അതിനെ പൊളിക്കുന്നതുമാണ്.
ആരിഫ് മുഹമ്മദ് ഖാനെ പോലെയൊരു ആർ.എസ്.എസ് കുഴലൂത്തുകാരൻ ഇറക്കി വിടുന്നു എന്നതിൽ കവിഞ്ഞൊരു അവാർഡൊന്നും കൈരളി ചാനലിന് ഈ കാലത്ത് വേറെ കിട്ടാനില്ല. മിന്നുന്ന സാങ്കേതിക വിദ്യകൾ കാണില്ലായിരിക്കും. പക്ഷേ തെളിച്ഛമുള്ളൊരു രാഷ്ട്രീയമുണ്ട്.



