രാജ്യമാകെ കർഷക സമരം തുടരാൻ ഇന്നലെ ചേർന്ന കർഷക സംഘടനകളുടെ കോർ കമ്മിറ്റി തീരുമാനം.
ഇതിൽ ട്രാക്ടർ റാലിയടക്കം മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം തന്നെ നടക്കും. കേന്ദ്ര സർക്കാർ നിയമം പിൻവലിച്ചുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഇത് പാർലമെന്റിൽ പാസാക്കിയ നിയമമാണ്. അതിനാൽ വിവാദ ബില്ലുകൾ റദ്ദാക്കുന്ന സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
മാത്രമല്ല, കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം താങ്ങുവില അടക്കമുള്ള മറ്റ് വിഷയങ്ങളിൽ കൂടി തീരുമാനമെടുത്തെങ്കിൽ മാത്രമേ ഈ സമരത്തിൽ നിന്ന് പിന്നോട്ട് പോവുകയുള്ളൂവെന്ന് കർഷകർ വ്യക്തമാക്കി.
ഇന്നലെ വൈകിയും പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ കർഷകസമരത്തിൽ പഞ്ചാബിലെ കർഷക സംഘടനകൾ വലിയ പങ്ക് വഹിച്ചിരുന്നു. അതിനാൽ ഇവരുടെ യോഗത്തിലെ തീരുമാനവും നിർണായകമാണ്. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഞായറാഴ്ച വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് കോർകമ്മിറ്റി യോഗം നടത്തിയത്.
ഇന്നലെ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് കർഷകസമരനേതാക്കൾ പറഞ്ഞിരുന്നു.



