കേരളം നേരിടാനിരിക്കുന്നത് കൊടിയ വരൾച്ചയുടെ കാലമാണെന്ന് തെളിയിക്കുന്നതിന്റെ സൂചനയാണ് ഇത്തവണ ലഭിച്ച കുറവ് മഴ.
കാലാവസ്ഥ വ്യതിയാനത്തിലെ മാറ്റങ്ങൾ ഇപ്പോൾ വലിയ രീതിയിൽ പ്രതിഫലിക്കുന്നുണ്ട്. പല വർഷങ്ങളിലും മഴ പെയ്യാതെ മാറി നിൽക്കുകയും പിന്നീട് പെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ പരിണിതഫലമായിരുന്നു പ്രളയവും ഉരുളപൊട്ടലും പോലുള്ളവ.
സാധാരണനിലയിൽ കാലവർഷത്തിൽ കേരളത്തിൽ അധിക മഴയോ ശരാശരി മഴയോ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ ലഭിക്കേണ്ട മഴയുടെ പകുതിപോലും ഇതുവരെ പെയ്തിട്ടില്ല. മഴ പെയ്യേണ്ട സമയത്ത് മാറി നിന്നു എന്നത് മാത്രമല്ല, ആ മാസങ്ങളിൽ താപനില വർധിക്കുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
123 വർഷത്തെ കാലാവർഷ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിൽ ആയിരുന്നു. ഇത്തവണത്തേത്. 59.6 മില്ലി മീറ്റർ മഴയാണ് 2023 ഓഗസ്റ്റിൽ ലഭിച്ചത്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താലും ചരിത്രത്തിലെ ഏറ്റവും കുറവാണ് ഈ വർഷമുള്ളത്. ഈ വര്ഷം 1157.7 മില്ലി മീറ്റർ മഴയാണ് ആകെ ലഭിച്ചത്.
മഴ കുറയുന്നതിന് പല ഘടകങ്ങളാണ് ഉള്ളത്. ഇത്തവണത്തെ മഴ കുറവിന് പ്രധാന കാരണം പസഫിക് സമുദ്രത്തിലുണ്ടായ എൽനിനോ എന്ന പ്രതിഭാസമാണ്.



