...
Home Sports ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്‍റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി...

ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്‍റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി ബ്രസീൽ

മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ബൊളീവിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം.

252

ക്യാപ്റ്റൻ ലിയോണല്‍ മെസി തിരിച്ചെത്തിയിട്ടും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് സമനലി കുരുക്ക്. വെനസ്വേലയാണ് ലോക ചാമ്പ്യൻമാരെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോപ അമേരിക്കയില്‍ കൊളംബിയക്കെതിരായ ഫൈനലിനിടെ പരിക്കേറ്റ് മടങ്ങിയ ലിയോണൽ മെസി പൂര്‍ണ സമയം ഗ്രൗണ്ടിലിറങ്ങിയിട്ടും ജയിച്ചു കയറാനാവാഞ്ഞത് അര്‍ജന്‍റീനക്ക് നിരാശയായി.

കനത്ത മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ 13-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അർജന്‍റീനയെ മുന്നിലെത്തിച്ചത്. രണ്ട് മത്സര വിലക്ക് നേരിടുന്ന എമിലിയാനോ മാര്‍ട്ടിനെസിന് പകരം ജെറോനിമോ റൂളിയാണ് അര്‍ജന്‍റീനയുടെ ഗോള്‍വല കാത്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ അര്‍ജന്‍റിനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ സാലോമോണ്‍ റോണ്‍ഡോണ്‍ വെസ്വേലയെ ഒപ്പമെത്തിച്ചു. യെഫോഴ്സണ്‍ സോറ്റെല്‍ഡോയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് സാലോമോണ്‍ വെനസ്വേലക്ക് സമനില സമ്മാനിച്ചത്.

സമനില ഗോൾ വീണതോടെ ലിയാൻഡ്രോ പരെഡെസ്, ലൗതാരോ മാര്‍ട്ടിനെസ് എന്നിവരെയെല്ലാം ഗ്രൗണ്ടിലിറക്കി കോച്ച് ലിയോണല്‍ സ്കലോണി ജയത്തിനായി ശ്രമിച്ചെങ്കിലും മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പാസിംഗ് കൃത്യത ഇല്ലാതായതോടെ വിജയം സാധ്യമായില്ല. സമനിലയായെങ്കിലും ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 9 കളികളില്‍ 19 പോയന്റുമായി അര്‍ജന്‍റീന തന്നെയാണ് മുന്നില്‍.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യൻമാരായ ബ്രസീല്‍ അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ വിജയം.രണ്ടാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസിന്‍റെ ഗോളിലൂടെ ചിലിയാണ് ആദ്യം ബ്രസീലിനെതിരെ ലീഡെടുത്തത്.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ ജീസസ് ബ്രസീലിന് സമനില ഗോള്‍ സമ്മാനിച്ചു. മത്സരം തീരാന്‍ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ 89-ാം മിനിറ്റില്‍ ലൂയിസ് ഹെന്‍റിക്വെ ആണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്.ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം, മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ബൊളീവിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം. 58-ാം മിനിറ്റില്‍ മിഗ്വേല്‍ ടെര്‍സെറോസ് ആണ് ബൊളീവിയയുടെ വിജയഗോള്‍ നേടിയത്. 20ാം മിനിറ്റില്‍ ഹെക്ടര്‍ സ്യുല്ലെര്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബൊളീവിയ 10 പേരായി ചുരുങ്ങിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.