ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണ് എന്ന അഭ്യൂഹങ്ങൾ ഏറെക്കുറെ അവസാനിച്ചു. ചൈനയിലെ സൈനിക വിന്യാസത്തെയും വിമാന സർവീസുകൾ നിർത്തിവച്ചതിനെയും കുറിച്ചുള്ള വാർത്തകൾക്ക് ആയുസ്സ് കുറവായിരുന്നു.
തീർത്തും വിശ്വാസ്യതയില്ലാത്ത സോഷ്യൽ മീഡിയാ ട്വിറ്റർ പോസ്റ്റുകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച വാർത്തകൾ എന്ന്നായിരുന്നു വിവിധ കോണുകളിൽ നിന്നുള്ള വിമർശനം. ഇത്തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി ചൈനീസ് പാർട്ടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളുടെ പുതിയ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷി ജിൻപിംഗ് അറിയാതെ ചൈനയിൽ ഒന്നും സംഭവിക്കില്ല എന്ന വാദമാണ് ഷി ജിൻപിംഗ് ഉൾപ്പടെയുള്ളവർ മുന്നോട്ട് വെക്കുന്നത്.
ഭരണകൂടവിധേയമല്ലാതെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത ചൈനയിലെ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകളെയാണ് പലരും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കിംവദന്തികളോട് പ്രതികരിക്കാൻ ആശ്രയിക്കുന്നത്. കോവിഡിനും അതിനെത്തുടര്‍ന്നുള്ള സെല്‍ഫ് ഐസൊലേഷനും ശേഷം രണ്ടു വര്‍ഷത്തിനിപ്പുറമായിരുന്നു ജിന്‍പിങ്ങിന്റെ വിദേശ സന്ദര്‍ശനം. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) യോഗത്തിലാണ് ജിന്‍പിങ് പങ്കെടുത്തത്.
എന്നാൽ ഈ യോഗത്തിനുശേഷം ചൈനയില്‍ തിരിച്ചെത്തിയ ജിന്‍പിങ്ങിനെക്കുറിച്ച് വിവരമില്ല. പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെട്ടതുമില്ല. അതാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാം കോണ്‍ഗ്രസിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളായിരുന്നു അഭ്യൂഹങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒക്ടോബര്‍ 16ന് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ പട്ടിക പുറത്തുവിട്ടത് ചൈനീസ് വാര്‍ത്താ ഏജന്‍സിയായിരുന്നു. 2296 പ്രതിനിധികളുടെ പട്ടികയില്‍ ജിന്‍പിങ്ങിന്റെ പേരും കാണാമായിരുന്നു.
ചൈനയിൽ പാര്‍ട്ടി ഘടകങ്ങള്‍ യോഗം ചേര്‍ന്നാണ് പ്രതിനിധികളെ തിരഞ്ഞെടുത്തെന്നാണ് ഏജന്‍സി വാര്‍ത്ത. എല്ലാം ജിന്‍പിങ്ങിന്റെ മേല്‍നോട്ടത്തിലുമായിരുന്നു. 2296 പേരില്‍ 620 പേര്‍ സ്ത്രീകളാണ്. രാജ്യത്തെ വംശീയ ന്യൂനപക്ഷത്തില്‍ നിന്നുള്ള 260 പേരുമുണ്ട്. അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് പട്ടിക.
കോവിഡ് വൈറസ് വ്യാപന കാലത്ത് ജിന്‍പിങ് യാത്രകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈന വിട്ട് പുറത്തുപോയിരുന്നില്ല. രണ്ടര വര്‍ഷത്തിനുശേഷമാണ് എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സമര്‍കണ്ടിലെത്തിയത്. അതിനാല്‍ തന്നെ, തിരിച്ചെത്തിയ ജിന്‍പിങ് വീണ്ടും ക്വാറന്റൈനില്‍ പോയതാണെന്നാണ് പുതിയൊരു വാദം. ബീജിങ്ങില്‍ ഉള്‍പ്പെടെ തുടരുന്ന ഗതാഗത നിയന്ത്രണത്തിനും കോവിഡ് പ്രോട്ടോക്കോള്‍ തന്നെയാണ് പലരും മുന്നോട്ടുവെക്കുന്ന വിശദീകരണം.



