| പികെ സുരേഷ് കുമാർ
കേരളം റെഡ് – ജിഹാദി സ്റ്റേറ്റ് എന്ന നറേഷൻ വടക്കേ ഇന്ത്യൻ സംഘപരിവാർ സർക്കിളുകളിൽ കുറെക്കാലമായി പ്രചരിപ്പിച്ച് അവിടെ അരക്കിട്ടുറപ്പിക്കപ്പെട്ട സംഗതിയാണ്. നേപ്പാളിലെ മൃഗബലിയുടെ ഭാഗമായി കഴുത്തറുത്തിട്ട പശുക്കളുടെ ചിത്രമെടുത്ത് കേരളത്തിലെ ഗോമാതാ ഹത്യ എന്ന് വ്യാജ പ്രചരണം നടത്തിയവരാണ് കെ സുരേന്ദ്രൻ അടക്കമുള്ള കേരള സംഘപരിവാർ.
ഫേസ്ബുക്കിനേക്കാൾ ട്വിറ്ററും വാട്ട്സ് ആപ് ഗ്രൂപ്പുകളുമാണ് ഇവരുടെ വ്യാജ പ്രചരണ ഇടങ്ങൾ. കമ്മ്യൂണിസ്റ്റുകാരെക്കൊണ്ടും മുസ്ലിങ്ങളെ കൊണ്ടും കേരളത്തിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാതെയായി എന്ന വ്യാജപ്രചരണം വലിയ ഒരളവോളം വടക്കേ ഇന്ത്യയിൽ അവർക്ക് പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അത് ആദിത്യനാഥ് ഒന്നുകൂടി ആളിക്കത്തിക്കാൻ നോക്കി. കോവിഡ് എന്ന് ഇതുവരെ കേൾക്കാത്ത കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും യുപിയിൽ ഉണ്ട്.
കോവിഡ് ബാധിച്ച് മരിച്ചിട്ട് മരണം പോലും ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്താതെ ആയിരക്കണക്കിന് മൃതദേഹങ്ങൾ കുഴിച്ചു മൂടപ്പെട്ട യുപി, ആവശ്യമായ കോവിഡ് ചികിത്സ ലഭ്യമാക്കാൻ കഴിയാതിരുന്ന, ആവശ്യത്തിന് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ കഴിയാതിരുന്ന യുപി, ഒന്നും കിട്ടിയില്ലെങ്കിലും സംഘികളുടെ ഹിന്ദുത്വ വർഗ്ഗീയ പ്രചരണത്തിന് മുന്നിൽ ബാക്കിയെല്ലാം മറന്ന് വർഗ്ഗീയമായി ചിന്തിച്ച് ബിജെപി ക്ക് വോട്ട് കുത്തുന്ന യുപി.
ബിജെപി യ്ക്ക് അനുകൂലമായി വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വേണ്ടി റെഡ് – ജിഹാദി സ്റ്റേറ്റ് ആയി സംഘികൾ പ്രചരിപ്പിക്കുന്ന ഖേരളത്തെ യോഗി അവിടെ പ്രചരണ വിഷയമാക്കി. കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുംഎൽഡിഎഫ്- യുഡിഎഫ് അനുഭാവികളും യോഗിക്ക് എതിരെ രംഗത്ത് വന്നു. എന്നാൽ ആ എതിർപ്പ് എത്ര ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ടാകാം.. ? ചുരുക്കം ചിലത് മാത്രം.യുപി യിലെ ഒറ്റ പ്രാദേശിക മാധ്യമങ്ങളിലും വരില്ല. ഇന്ത്യയിലെ 90% ൽ പരം മാധ്യമങ്ങൾ ഇന്ന് പൂർണ്ണമായും ബിജെപി- ആർഎസ് എസിന് ന് കീഴ്പ്പെട്ട് നിൽക്കുകയാണ് .
ബിജെപി ക്ക് വേണ്ടിയുള്ള വാർത്താ ഉള്ളടക്കങ്ങൾ മാത്രമേ അവർ ചെയ്യൂ. കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക – സേവന സുരക്ഷിതത്വത്തിൽ അഭിരമിച്ച് കേരളത്തെ ഖേരളമെന്ന് ഇകഴ്ത്തി നടക്കുന്ന കേരളത്തിന് എതിരെ വ്യാജ പ്രചരണം നടത്തുന്ന കേരള സംഘികളെ യോഗി ക്വാട്ട് ചെയ്തു.



