| ബേസിൽ നെല്ലിമറ്റത്തിൽ
ലഹരിക്കേസിൽ യുവാക്കൾ അറസ്റ്റിലാകാത്ത ഒരു ദിവസവും പോലും ഇപ്പോൾ കേരളത്തിൽ ഇല്ല. ആദ്യകാലത്ത് യുവാക്കൾ മാത്രമാണ് പിടിയിലാകുന്നതെങ്കിൽ ഇപ്പോൾ യുവതികളും ഉണ്ട്. സ്ത്രീകളെ മറയാക്കി സിന്തെറ്റിക് ലഹരി ഉൾപ്പെടെ കച്ചവടം ചെയ്യുന്നു എന്നതാണ് കാരണം.
കഞ്ചാവിനെക്കാൾ എം.ഡി.എം.എ. പോലുള്ള രാസലഹരികളാണ് കൂടുതലും പിടികൂടുന്നത്. ഇത്രയധികം പിടിച്ചിട്ടും വില്പന നടത്തുന്നതിനോ, ഉപയോഗിക്കുന്നതിനോ കുറവ് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും വീടുകൾ വാടകയ്ക്ക് എടുത്തുമാണ് കച്ചവടം. സ്കൂൾ- കോളേജ് വിദ്യാർത്ഥികളാണ് കൂടുതലും മാഫിയകളുടെ പിടിയിൽ ഉള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ലഹരി ഇടപാടുകൾ നടത്തുന്നവരും ഉണ്ട്.
ബാംഗ്ലൂർ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് വിലയ്ക്ക് വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വിൽക്കുന്നതാണ് ചെറുകിട കച്ചവടക്കാരായ യുവതി യുവാക്കളുടെ രീതി. ഇങ്ങനെ കടത്തുന്ന സമയത്ത് ബസിൽ നിന്നും ട്രെയിനിൽ നിന്നും ഇത്തരക്കാർ പിടിയിലാക്കുന്നതും പതിവാണ്. ഇവരെയൊക്കെ പിടികൂടി ലഹരി പിടിച്ചെടുക്കുന്നു എന്നതിന് അപ്പുറത്തേക്ക് എന്ത് നടപടിയാണ് പോലീസും ഭരണകൂടവും ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്?
കർശന നടപടികൾ ഉണ്ടായാൽ മാത്രമേ ഇത്തരം ഇടപാടുകൾ കേരളത്തിൽ നിർത്തലാക്കാൻ സാധിക്കു. ഇത്തരത്തിൽ ചെറിയ ഇടപാടുകാരായ വിദ്യാർത്ഥികളെ പിടികൂടുന്നത് മറയാക്കി പുറകിൽ വൻമാഫിയകൾ കേരളത്തിലേക്ക് ലഹരി എത്തിക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കും അന്വേഷിക്കപ്പെടണം.



