സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നു കൊടുക്കുന്നതിനുള്ള നിയമ നിർമ്മാണ ഭേദഗതികൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ആണവോർജ്ജ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്‌ച അംഗീകാരം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
വിദേശ സാങ്കേതികവിദ്യ, ഉപകരണ വിതരണക്കാർ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളെ ഈ മേഖലയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതായി കരുതുന്ന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിന് നിലവിലുള്ള രണ്ട് നിയമ നിർമ്മാണങ്ങളായ 1962- ലെ ആണവോർജ്ജ നിയമം, 2010 -ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് (CLND) നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് ഈ ബിൽ വഴിയൊരുക്കും.
2047 ആകുമ്പോഴേക്കും 100 ജിഗാവാട്ട് (Gw) ആണവോർജ്ജ ശേഷി കൈവരിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ആണവോർജ്ജ ദൗത്യം നടപ്പിലാക്കുന്നതിനും നിയമ നിർമ്മാണ ഭേദഗതികൾ സഹായിക്കും.
നടന്നു കൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൻ്റെ നിയമ നിർമ്മാണ അജണ്ടയുടെ ഭാഗമായി സുസ്ഥിരമായ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി (ശാന്തി) ബിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബിൽ കരട് തയ്യാറാക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രാലയങ്ങളിൽ നിന്നുള്ള അന്തിമ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി കൊണ്ടിരിക്കുക ആണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ആഴ്‌ച പാർലമെന്റിൽ പറഞ്ഞിരുന്നു.
2047 ഓടെ 100 ജിഗാവാട്ട് ആണവ ശേഷി ത്വരിതപ്പെടുത്തുന്നതിന് ഗണ്യമായ സാങ്കേതിക, സാമ്പത്തിക സ്രോതസുകൾ ആവശ്യമായി വരുമ്പോൾ, ആണവോർജ്ജ നിയമം സ്വകാര്യ മേഖലയെയോ സംസ്ഥാന സർക്കാരുകളെയോ പോലും പങ്കാളിത്തം അനുവദിക്കുന്നില്ലെന്ന് ജൂണിൽ ഒരു ഉന്നതതല പാനൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ മൂലധനവും നിർമ്മാണ കാര്യക്ഷമതയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബാധ്യതയുടെ വ്യാപ്‌തിയെ കുറിച്ചുള്ള അനിശ്ചിതത്വം കാരണം വിതരണക്കാരും സാധ്യതയുള്ള ഓപ്പറേറ്റർമാരും നിലവിൽ CLND നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ആശങ്കാകുലരാണ്.



