കുറ്റന്വേഷണ ചരിത്രത്തിലെ അസാധാരണമായ ഒരു ഏടാണ് നടിയെ ആക്രമിച്ച കേസ്. നീണ്ട വിചാരണ കാലത്തിന് ശേഷം തിങ്കളാഴ്‌ച കേസിൽ വിധി പറഞ്ഞു. ആ സംഭവ ബഹുലമായ നാൾ വഴിയിലേക്ക് നോക്കാം
2017 ഫെബ്രുവരി 17ന് രാവിലെ ഏഴരയോടെ ആണ് കേരളത്തെ ഞെട്ടിച്ച വാർത്തയുടെ തുടക്കം. എറണാകുളത്ത് യുവനടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നതായിരുന്നു ആ വാർത്ത. എന്നാൽ യുവനടിയുടെ മൊഴിയിലും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും പുറത്തുവന്നത് ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
2017 ഫെബ്രുവരി 17:
അങ്കമാലി അത്താണിക്ക് സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്‌തതായി പരാതി. ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റെണി പൊലീസ് കസ്റ്റഡിയിൽ.
2017 ഫെബ്രുവരി 18:
സിനിമരംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ (പൾസർ സുനി), കൂട്ടാളി സലിം എന്നിവരെ പൊലീസ് തിരയുന്നു. നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്ട്രേട്ട് രേഖപ്പെടുത്തി. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി.
2017 ഫെബ്രുവരി 19:
ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിൻ്റെ പിടിയിലായി.
2017 ഫെബ്രുവരി 20:
പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ട് നിന്ന് പിടികൂടി.
2017 ഫെബ്രുവരി 21:
നടൻ ദിലീപിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
2017 ഫെബ്രുവരി 23:
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ, തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽ നിന്ന് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌തു.
2017 ഫെബ്രുവരി 26:
സുനിൽകുമാറും കൂട്ടാളി വിജീഷും കോയമ്പത്തൂരിൽ ഒളിവിൽ താമസിച്ചിരുന്ന പീളമേട് ശ്രീറാം കോളനിയിലെ വാടക വീട്ടിൽ നിന്നു മൊബൈൽ ഫോൺ, ടാബ്‌ലറ്റ് കംപ്യൂട്ടർ, ടി ഷർട്ട് എന്നിവ പൊലീസ് കണ്ടെടുത്തു
2017 ഏപ്രിൽ 18:
സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2017 ഏപ്രിൽ 20:
വിഷ്‌ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.
2017 ജൂൺ 23
പരാതിക്കാരിയായ യുവനടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.
2017 ജൂൺ 24:
ഒന്നരക്കോടി രൂപ ഫോണിലൂടെ ആവശ്യപ്പെട്ടതായി സംവിധായകനും നടനുമായ നാദിർഷ.
2017 ജൂൺ 25:
ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്‌ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. കത്ത് എഴുതിയതായി സുനി അന്വേഷണ സംഘത്തിന് മൊഴി നൽകി.
2017 ജൂൺ 28:
പുതിയ വെളിപ്പെടുത്തലുകളെ തുടർന്ന് ദിലീപ്, നാദിർഷ, ദിലീപിൻ്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്‌തു.
2017 ജൂൺ 29:
അമ്മ യോഗത്തിൽ നടിയെ ആക്രമിച്ച വിഷയം കാര്യമായി ചർച്ച ചെയ്യാത്തതും വാർത്താ സമ്മേളനത്തിൽ ചില നടൻമാർ ക്ഷുഭിതരായതും വിവാദമായി.
2017 ജൂലൈ 02:
ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിന് തെളിവ് ലഭിച്ചു
2017 ജൂലൈ 08:
ദിലീപിൻ്റെ പല സുഹൃത്തുക്കളെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു.
2017 ജൂലൈ 10:
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നു.
2017 ജൂലൈ 11:
അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്‌ത് ആലുവ സബ് ജയിലിലടച്ചു.
2017 ജൂലൈ 20:
തെളിവ് നശിപ്പിച്ചതിന് സുനിൽ കുമാറിൻ്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്റ്റിൽ.
2017 ഓഗസ്റ്റ് രണ്ട്:
പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്റ്റിൽ.
2017 ഓഗസ്റ്റ് 15:
അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിൻ്റെ അമ്മയുടെ കത്ത്.
2017 സെപ്റ്റംബർ രണ്ട്:
അച്ഛൻ്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി.
2017 ഒക്ടോബർ മൂന്ന്:
കർശന ഉപാധികളോടെ ദിലീപിന് ജാമ്യം.
2017 നവംബർ 15:
അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്‌തു.
2017 നവംബർ 21:
ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാൻ ദിലീപിന് ഹൈക്കോടതിയുടെ അനുമതി.
2017 നവംബർ 22:
ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
2018 മാർച്ച്
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിൻ്റെ വിചാരണ ആരംഭിച്ചു
2021 ഡിസംബർ 15:
ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ നിർണായ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ശക്തമായ ആരോപണവുമായി ബാലചന്ദ്രകുമാർ
2O22 ജനുവരി:
അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ്
2022 ഫെബ്രുവരി 7:
രണ്ടാമത്തെ കേസിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
2025 മെയ് 21:
വിചാരണ പൂർത്തിയാക്കി കേസ് അന്തിമ വാദത്തിലേക്ക്.
2025 ജൂലൈ:
അന്തിമ വാദവും അവസാന നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളത്തെ പ്രത്യേക കോടതി വിധി പ്രസ്‌താവത്തിന് ഒരുങ്ങി.



