കടക്കെണിയിലായ ഒരു കർഷകൻ വായ്‌പ തിരിച്ചടക്കാൻ തൻ്റെ വൃക്ക വിൽക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ശിവസേന താക്കറെ വിഭാഗം മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘മണ്ണിൻ്റെ അപമാനം’ എന്ന തലക്കെട്ടിലാണ് പാർട്ടി മുഖപത്രമായ സാമ്‌ന പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ സംഭവത്തെ അപലപിക്കുകയും സർക്കാരിന് നേരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്‌തത്.
ഇതൊരു ദാരുണ സംഭവമല്ല, പുരോഗമന രാഷ്ട്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യത്തിൻ്റെ മനഃസാക്ഷിയിൽ പതിഞ്ഞ കറയായാണ് പാർട്ടി മുഖപത്രം വിശേഷിപ്പിച്ചത്. കർഷകരെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിനെ തലസ്ഥാനത്തെ പോലും സംരക്ഷിക്കാൻ വിശ്വസിച്ച് ഏൽപിക്കാൻ കഴിയില്ലെന്ന് എഡിറ്റോറിയൽ തുറന്നടിച്ചു.
“ഇന്ന് വൃക്കയാണ്; നാളെ, ഈ കൊള്ളക്കാരെ തടഞ്ഞില്ലെങ്കിൽ, അവർ മുഴുവൻ സംസ്ഥാനത്തെയും ലേലത്തിന് വെക്കും,” എന്ന കടുത്ത ഭാഷയിലാണ് സാമ്‌ന സർക്കാരിനെതിരെ ആരോപണമുയർത്തുന്നത്. ഇപ്പോൾ അറസ്റ്റിലായ നാല് പണമിടപാടുകാർക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ, കർഷകൻ്റെ ജീവിതം ഇത്ര ദാരുണമായി തകർക്കപ്പെടില്ലായിരുന്നു എന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ കർഷകർ ഏകദേശം 12 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണ്. അതിൽ മഹാരാഷ്ട്രയിലെ കർഷകർ മാത്രം എട്ട് ലക്ഷം കോടി രൂപയുടെ ഭാരമാണ് വഹിക്കുന്നതെന്നും പറയുന്നു.
വ്യവസായികളുടെ കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ, കാർഷിക വായ്‌പ എഴുതിത്തള്ളാൻ തയ്യാറാകാത്തത് ഗുരുതരമായ വിരോധാഭാസമാണെന്നും, ഇതാണ് കർഷകരെ ആത്മഹത്യയിലേക്കും അത്യന്തം നിരാശാജനകമായ വഴികളിലേക്കും തള്ളിവിടുന്നതെന്നും സാമ്‌ന ആരോപിക്കുന്നു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും, അധികാരമേറ്റ ശേഷം ആ വാഗ്‌ദാനം മറന്നതായും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്.



