ഗോവയിലെ അര്‍പോറ നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ ഏറ്റവും പ്രശസ്‌തമായ ബീച്ചുകളിൽ ഒന്നായ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അർദ്ധ രാത്രിയോടെ തീപിടുത്തമുണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാർ ആണെന്നാണ് നിഗമനം. ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വടക്കൻ ഗോവ ജില്ലയിൽ നിന്നുള്ള പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇതുവരെ 23 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
താഴത്തെ നിലയിലെ അടുക്കള ഭാഗത്ത് നിന്നാണ് തീ പ്രധാനമായും പടർന്നത്. തീപിടുത്തത്തിൻ്റെ ഉറവിടവും കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ സേനയും അഗ്നിശമന സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൂടുതൽ മൃതദേഹങ്ങൾ അടുക്കള ഭാഗത്ത് നിന്ന് കണ്ടെടുത്തതിനാല്‍ മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാർ ആണെന്നാണ് അനുമാനം. അതേസമയം പ്രവേശന കവാടത്തിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗോവ ഡിജിപി അലോക് കുമാറിൻ്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.



