തട്ടിപ്പിലൂടെ നേടിയ പണവും ഏകാധിപതികളുടെ, അനധികൃത സമ്പാദവുമൊന്നും ഇനി ബ്രിട്ടനില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവില്ല. പുതിയ അഴിമതി വിരുദ്ധ നയം പ്രഖ്യാപിക്കുന്നതിനിടയില്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞത്. സര്‍ക്കാരിലും പൊതുസേവനങ്ങളിലും നടക്കുന്ന തട്ടിപ്പുകള്‍ കര്‍ശനമായി തടയുന്നതിനുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടും.
തിങ്കളാഴ്‌ച ലണ്ടനില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് ഉപപ്രധാനമന്ത്രി കൂടിയായ ഡേവിഡ് ലാമി ഇക്കാര്യം പറഞ്ഞത്. ഇത്തരം പ്രവൃത്തികള്‍ തടയുന്നതിനായി ഒരു പ്രത്യേക പോലീസ് സേനയെ തന്നെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണാര്‍ത്ഥം ലണ്ടന്‍ പോലീസില്‍ രൂപീകരിച്ച് ഡൊമസ്റ്റിക് ആന്റി കറപ്ഷന്‍ യൂണിറ്റ് വിപുലീകരിച്ചായിരിക്കും ഈ സംവിധാനം ഒരുക്കുക. ഇതിനായി 15 മില്യണ്‍ പൗണ്ടിൻ്റെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കൈക്കൂലി കേസുകളിലും യുകെയിലെ ധന സേവനങ്ങളിലും, പൊതു സ്ഥാപനങ്ങളിലെ തട്ടിപ്പുകളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
വിദേശ ഏകാധിപതികള്‍ക്ക് അവരുടെ അനധികൃതമായി സമ്പാദിച്ച ധനം ബ്രിട്ടനില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ എനേബിളേഴ്‌സിൻ്റെ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളിലൂടെയും മറ്റും അനധികൃതമായി ധനം സമ്പാദിക്കുന്ന പ്രവര്‍ത്തനങ്ങളും ഈ പ്രത്യേക സേനാ വിഭാഗത്തിൻ്റെ കീഴില്‍ വരും. വിസ തട്ടിപ്പ്, അനധികൃത നിയമന തട്ടിപ്പുകള്‍, വ്യാജ റിക്രൂട്ടിംഗ് എന്നിവയും ഇവയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
ദേശവ്യാപകമായി തന്നെ, ഗ്രൂമിംഗ് ഗ്യാംഗുകളുടെ മതവും വംശയും മറ്റ് സാംസ്‌കാരിക ഘടകങ്ങളും വെളിപ്പെടുത്തുന്ന രീതിയിലുള്ള സമഗ്രമായ ഒരു അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച അന്വേഷണം, അതിൻ്റെ വ്യാപ്‌തി സംബന്ധിച്ച തര്‍ക്കത്തില്‍ വൈകുകയാണ്.
സെന്‍ട്രല്‍ ലണ്ടനില്‍ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലാണ് ബെയ്ഡ്‌നോക്ക് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ആവശ്യമെങ്കില്‍ പോലീസിലേക്കും കൗണ്‍സിലുകളിലേക്കും സര്‍ക്കാരിലേക്ക് തന്നെയും അന്വേഷണം നീളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമയ പരിധി നിശ്ചയിച്ചു കൊണ്ടുള്ള അന്വേഷണമായിരിക്കണം അതെന്നും അവര്‍ ആവശ്യപ്പെട്ടു. ബരോണസ് ലൂസി കേസിയുടെ സ്വന്തം റിപ്പോര്‍ട്ടില്‍ പറയുന്നത് ഗ്രൂമിംഗ് ഗ്യാംഗിൻ്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഉള്‍പ്പെട്ടിരിക്കുന്നത് ഏഷ്യന്‍ വംശജരും പാകിസ്ഥാനികളും ആണെന്നാണ്. കുറ്റവാളികളുടെ വംശീയത ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ബ്രിട്ടീഷ് സമൂഹത്തെ വഞ്ചിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇത്തരം ഗ്യാംഗുകളുടെ ക്രൂരതക്ക് ഇരയായവരില്‍ നിന്നും, അതില്‍ നിന്നും രക്ഷപ്പെട്ടവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നും വിവരങ്ങള്‍ തേടണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പും ആവശ്യപ്പെട്ടു.



