തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഇടത്- കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. ക്രിസ്‌മസ് കരോൾ അഘോഷങ്ങളിൽ ഗണഗീതം ആലപിക്കണം എന്നാണ് ആവശ്യം. വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്ന് കത്തിൽ പറയുന്നു.
ബിഎംഎസ് ആവശ്യത്തിനെതിരെ കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് എതിരായ നീക്കമാണിതെന്നും മതന്യൂനപക്ഷങ്ങളുടെ വികാരത്തെയും വിശ്വാസത്തെയും അപമാനിക്കുന്നതുമാണെന്നും എംപി കത്തിൽ വ്യക്തമാക്കി.
ആർഎസ്എസ് ഗണഗീതം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് നൽകിയ കത്തിൻ്റെ ഉള്ളടക്കം അസ്വസ്ഥത ഉളവാക്കുന്നതാണ്. ഒരു പ്രത്യേക പ്രത്യയശാസ്ത്ര ചിഹ്നങ്ങളോടോ ഗാനങ്ങളോടോ ദേശസ്‌നേഹത്തെ തുലനം ചെയ്യുന്നത് രാഷ്ട്രത്തിൻ്റെ ആശയത്തെ തന്നെ വികൃതമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്‌മസ് ചടങ്ങിൽ ഗണഗീതം ഉപയോഗിക്കരുതെന്ന വ്യക്തമായ നിർദേശം തപാൽ വകുപ്പിന് നൽകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.



