ലോകം പാലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് ഇടയിലും ഇസ്രയേല്‍ നടത്തുന്ന സമാനതകളില്ലാത്ത ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 51 പലസ്‌തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 65,208 ആയി ഉയര്‍ന്നു. പലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. യു.കെ, ഫ്രാന്‍സ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് പോര്‍ച്ചുഗലിൻ്റെ പ്രഖ്യാപനം.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്‌തീനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്‌ച നടക്കാനിരിക്കെ ബ്രിട്ടന്‍, ബല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ എന്നിവ അടക്കം പത്ത് രാജ്യങ്ങള്‍ പാലസ്‌തീന് രാഷ്ട്രപദവി അംഗീകരിച്ച് ചൊവ്വാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം പലസ്‌തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിൻ്റെ പേരില്‍ ഇസ്രയേല്‍ നടത്താനിടെയുള്ള പ്രതികാര നടപടികളില്‍ ലോകം ഭയപ്പെടരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
നെതര്‍ലാന്‍ഡ്‌സ് പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചക്കിടെ പലസ്ഥീന്‍ പതാകയുടെ നിറങ്ങളുളള വസ്ത്രം ധരിച്ചെത്തിയതിന് സഭയില്‍ നിന്ന് പുറത്താക്കിയ എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ്റെ പ്രിന്റുള്ള ടോപ്പ് ധരിച്ചാണ്. പാര്‍ട്ടി ഫോര്‍ അനിമല്‍സ് നേതാവും എംപിയുമായ എസ്‌തര്‍ ഓവെഹാന്‍ഡാണ് വേറിട്ട പ്രതിഷേധവുമായി പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഇസ്രയേല്‍ യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ സ്‌പെയിന്‍ ഭരണകൂടം കടുത്ത നിലപാട് എടുത്തിരുന്നു. ഇസ്രയേലിൻ്റെയും അമേരിക്കയുടേയും കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയിലും ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 രാജ്യങ്ങള്‍ പലസ്‌തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞു.



