...
Home News International ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് നടത്തിയത് അച്ഛനും മകനും ചേർന്നാണെന്ന് റിപ്പോർട്ട്

ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് നടത്തിയത് അച്ഛനും മകനും ചേർന്നാണെന്ന് റിപ്പോർട്ട്

ആസൂത്രിതമായ ആക്രമണത്തിൻ്റെ മുൻ സൂചനകളൊന്നും ഇല്ലായിരുന്നു

322

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഒരു കുട്ടി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകര ആക്രമണമാണിതെന്ന് അധികൃതർ തിങ്കളാഴ്‌ച അറിയിച്ചു.

അക്രമികൾ അച്ഛനും മകനും ആണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. 50 വയസുള്ള പിതാവ് സംഭവസ്ഥലത്ത് തന്നെ പോലീസ് വെടിയേറ്റ് മരിച്ചു. 24 വയസുള്ള മകൻ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായം കുറഞ്ഞ പ്രതി ഗുരുതരാവസ്ഥയിലാണ്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർ 10നും 87നും ഇടയിൽ പ്രായമുള്ളവരാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുറഞ്ഞത് 42 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ പലരുടെയും നില ഗുരുതരമാണ്.

പ്രധാനമന്ത്രി ആൻ്റെണി അൽബനീസ് സംഭവത്തെ അപലപിച്ചു, ‘രാഷ്ട്രത്തിൻ്റെ ഹൃദയത്തിൽ’ പതിച്ച ഒരു സെമിറ്റിക് വിരുദ്ധ ഭീകര പ്രവർത്തനമാണിതെന്ന് വിശേഷിപ്പിച്ചു. ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കാൻ ഒത്തുകൂടിയ ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരിൽ ഒരാൾ ഹോളോകോസ്റ്റിൽ നിന്ന് അതിജീവിച്ച ആളായിരുന്നു. വെടിവയ്പ്പിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കൊല്ലപ്പെട്ടു.

സുരക്ഷാ ഏജൻസികൾക്ക് അക്രമികളിൽ ഒരാളെ അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആസൂത്രിതമായ ആക്രമണത്തിൻ്റെ മുൻ സൂചനകളൊന്നും ഇല്ലായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സിഡ്‌നിയിലെ ഒരു വസതിയിൽ അധികൃതർ റെയ്‌ഡ്‌ നടത്തുകയും പ്രായമായ പ്രതിക്ക് വിനോദ വേട്ട ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയുംചെയ്‌തു.

“ഈ ഭീകര പ്രവർത്തനത്തെ അപലപിക്കാൻ നിങ്ങളുടെ സഹ ഓസ്‌ട്രേലിയക്കാർ നിങ്ങളോടൊപ്പം നിൽക്കുന്നു,” -അദ്ദേഹം പറഞ്ഞു, രാജ്യം ‘വിഭജനത്തിനോ അക്രമത്തിനോ വിദ്വേഷത്തിനോ’ വഴങ്ങില്ലെന്ന് കൂട്ടിച്ചേർത്തു.

അമേരിക്കയിൽ, മുൻകരുതൽ എന്ന നിലയിൽ സിനഗോഗുകളിലും പൊതു ആഘോഷങ്ങളിലും അധിക വിഭവങ്ങൾ വിന്യസിക്കുന്നതായി ന്യൂയോർക്ക് പോലീസ് വകുപ്പ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.