മണിപ്പൂരിൽ വീണ്ടും സംഘർഷത്തെ തുടർന്ന് ഇൻ്റെർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മണിപ്പൂരിലെ അഞ്ച് ജില്ലകളിലാണ് ഇൻ്റെർനെറ്റ് നിരോധനം. അഞ്ചു ദിവസത്തെക്കാണ് നിരോധനം ഏർപ്പെടുത്തിയത്. തെറ്റായ പ്രചാരണം ഒഴിവാക്കാനാണ് വിലക്കെന്ന് പൊലീസ് അറിയിച്ചു.
മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിൻ്റ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇൻ്റെര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്‌തു.
ശനിയാഴ്‌ച രാത്രി 11.45 ഓടെയാണ് പ്രതിഷേധം തുടങ്ങിയത്. വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.



