താൻ പാർട്ടിക്കെതിരെ പറഞ്ഞു എന്നരീതിയിൽ മലയാള മനോരമ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. താൻ എഴുതിയ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചതായും അവര്‍ മാപ്പു പറയണമെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു . സിപിഎം തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ലെന്നുള്ള തലക്കെട്ടിലായിരുന്നു മനോരമ വാര്‍ത്ത നല്‍കിയത്.
പലപ്പോഴും പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നരീതിയിൽ മാത്രമാണ് പാര്‍ട്ടി തന്നെ പരിഗണിച്ചത്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ വെളിപ്പെടുത്തി പുറത്തിറക്കിയ ‘ ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് വൃന്ദ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാര്‍ട്ടിക്ക് അകത്തു അവഗണന നേരിട്ടുവെന്നു പറഞ്ഞിട്ടില്ലെന്നും ബൃന്ദാ കാരാട്ട് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന നിലയിലല്ല പാര്‍ട്ടി തന്നെ പരിഗണിച്ചിട്ടുള്ളത്. മനോരമയുടെ തലക്കെട്ട് തീര്‍ത്തും തെറ്റിദ്ധാരണ ജനകം. എഴുത്തുകാരി എന്ന നിലയില്‍ ഖേദം. താന്‍ എഴുതാത്ത വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടാക്കിയ. സംഭവത്തെ അപലപിക്കുന്നു’ ബൃന്ദ കാരാട്ട് പറഞ്ഞു.
വരുന്ന രണ്ടാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുമെന്നും വാര്‍ത്ത നല്‍കിയ പത്രം മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിപിഎം എല്ലായ്പ്പോഴും അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന പാര്‍ട്ടിയാണ്. പുസ്തകം എഴുതുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നു. പുസ്തകം എഴുതാന്‍ പാര്‍ട്ടിയില്‍ മുന്‍ അനുമതിയുടെ ആവശ്യമില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.



