മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല ഉയരുന്നു. ഇന്ത്യയിലെ ഏറ്റവും ജനകീയമായ സിനിമ പ്രേമികളുടെ ഉത്സവമാണ് തലസ്ഥാനത്ത് ഒരാഴ്‌ച അരങ്ങേറുക. രാവും പകലും ഇരുകൈയോടെ സ്വീകരിക്കുന്ന ടാഗോർ തിയേറ്ററും നിശാഗന്ധിയും തിരുവനന്തപുരത്തിൻ്റെ വഴിയോരങ്ങളും മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കായി ഒരുങ്ങി.
എട്ട് ദിവസങ്ങളിലായി 16 തിയേറ്ററുകളിലൂടെ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ടോക്കിയോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച, ആൻമേരി ജാസിർ സംവിധാനം ചെയ്‌ത പലസ്റ്റീൻ 36 ആണ് ഉദ്ഘാടന ചിത്രം.
പതിനായിരത്തിലേറെ ഡെലിഗേറ്റുകളെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. പതിവിൽ കൂടുതലായി ഇത്തവണ ഒരു അധിക തീയറ്റർ കൂടി ചലച്ചിത്ര മേളക്കായി ഒരുക്കിയിട്ടുണ്ട്.



