കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മെസ്സി സന്ദർശനത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി വെച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലയണൽ മെസ്സിയുടെ ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. മെസ്സി കാണികളെ അഭിസംബോധന ചെയ്യാതെ പെട്ടന്ന് തന്നെ സ്റ്റേഡിയം വിട്ടതും ആരാധകർക്ക് കാണാൻ കഴിയാത്തതുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
സ്വന്തം കൈപ്പടയിൽ എഴുതി മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകിയ രാജി കത്തിൽ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരിപാടിയുടെ സംഘാടനത്തിലുണ്ടായ പാളിച്ചയിൽ വലിയ പ്രതിഷേധമാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്.
മെസ്സിയെ കാണാൻ കഴിയാത്തതോടെ ജനങ്ങൾ രോഷാകുലരാകുകയും കുുപ്പിയുൾപ്പെടെ സ്റ്റേഡിയത്തിലേക്ക് വലിച്ചെറിയുകയും ചെയ്‌തു. സ്റ്റേഡിയത്തിലെ കസേരകളും മറ്റ് സാധനങ്ങളും തല്ലിത്തകർത്തു. സംഘാടകനായ സതാദ്രു ദത്തയും ബംഗാൾ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ കൂടെയുണ്ടായിരുന്നു.
മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് ദത്തയെ പിന്നീട് അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് (റിട്ട) അസിം കുമാർ റോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ ഇതിനോടകം പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.



