ഒരു അടിപൊളി വിനോദയാത്ര. എന്നാൽ തൃശ്ശൂരിൽ എത്തിയപ്പോഴാണ് യാത്രയുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെട്ടത്. ആ യാത്ര കേരളത്തിലെ ഏറ്റവും വലിയ ജി.എസ്.ടി റെയ്‍ഡിനുള്ള തുടക്കമായിരുന്നു എന്ന്. ‘ടെറ ദെൽ ഓറോ’ (സ്വർണ ഗോപുരം) എന്ന് പേരിട്ട പരിശോധനയിൽ പങ്കെടുത്തത് 540 ഉദ്യോഗസ്ഥരാണ്. പിടിച്ചെടുത്തത് 104 കിലോ സ്വർണവും.
ആറുമാസത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു റെയ്‌ഡ്. പരിശീലന ക്ലാസ് എന്നു പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 5% ശതമാനം വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വർണ്ണം ഉണ്ടോ എന്നും പരിശോധിക്കും. ജി.എസ്.ടി ഇൻ്റെലിജൻസിലെ 650 ഉദ്യോഗസ്ഥർ വിനോദ സഞ്ചാരികളായി ചമഞ്ഞാണ് തൃശ്ശൂരിൽ റെയ്‌ഡിനായി പുറപ്പെട്ടത്. സ്വർണ്ണഗോപുരം എന്ന പേരിട്ടാണ് സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധന അരങ്ങേറിയത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എറണാകുളത്തും തൃശ്ശൂരിലുമായി ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു. റെയ്‌ഡ് വിവരം ചോരാതിരിക്കാനായി പരിശീലന ക്ലാസ് എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശ്ശൂരിൽ എത്തിയശേഷം വിനോദസഞ്ചാര ബാനർ ബസ്സിൽ കെട്ടി. ഒരേസമയം 75 ഇടങ്ങളിൽ ഉദ്യോഗസ്ഥർ കയറി.
സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണ്ണം പല സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണ്ണത്തിൻ്റെ വില. പിടിച്ചെടുത്ത 104 കിലോ സ്വർണ്ണം ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി. ഒരു കിലോ സ്വർണം കണക്കിൽ പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെയാണ് പിഴ ഈടാക്കുക.



