ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിൽ ചൊവ്വാഴ്‌ച വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിൽ സ്വകാര്യ ബസ് ഇടിഞ്ഞുവീണ് 18 യാത്രക്കാർ മരിക്കുകയും മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.
ഝണ്ടുട്ട അസംബ്ലി സെഗ്‌മെന്റിലെ ഭാലുഘട്ട് പ്രദേശത്താണ് ചൊവാഴ്‌ച വൈകുന്നേരം 6:30 ഓടെ അപകടം നടന്നതെന്ന് അവർ പറഞ്ഞു. 30-35 യാത്രക്കാരുമായി മരോട്ടാനിൽ നിന്ന് ഗുമർവിനിലേക്ക് പോകുകയായിരുന്നു ബസ്. തിങ്കളാഴ്‌ച മുതൽ പ്രദേശത്ത് ഇടക്കിടെ മഴ പെയ്യുന്നുണ്ട്.
അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തതായും മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയച്ചതായും സംഭവ സ്ഥലത്തുണ്ടായിരുന്ന ഝണ്ടുട്ടയിൽ നിന്നുള്ള ബിജെപി എംഎൽഎ ജെആർ കത്‌വാൾ പിടിഐയോട് ഫോണിൽ പറഞ്ഞു. പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ബിലാസ്‌പൂർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മനുഷ്യ ജീവനുകൾ നഷ്‌ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചു.
“ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടതിൽ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എൻ്റെ ചിന്തകൾ ദുരിതബാധിതരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” -പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. -പിടിഐ
നാലാമിടം വാർത്തകൾ എക്‌സിൽ ലഭിക്കും, നിങ്ങളുടെ Facebook Feed ൽ ലഭിക്കും, വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്



