ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027 ലെ ഐസിസി പുരുഷ ലോകകപ്പിനെക്കുറിച്ച് ഒരു പ്രധാന പ്രഖ്യാപനം വന്നിരിക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവ സംയുക്തമായി ഈ മെഗാ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമ്പോൾ, മത്സരങ്ങൾ നടക്കുന്ന വേദികൾ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഔദ്യോഗികമായി അന്തിമമാക്കി. ഏകദേശം 24 വർഷങ്ങൾക്ക് ശേഷമാണ് ഈ മെഗാ ഇവന്റ് ആഫ്രിക്കൻ മണ്ണിൽ നടക്കുന്നത്.
ടൂർണമെന്റിന്റെ സിംഹഭാഗവും, അതായത് 44 മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കും. ഇതിനായി രാജ്യത്തെ 8 പ്രധാന നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ജോഹന്നാസ്ബർഗ്, പ്രിട്ടോറിയ, കേപ് ടൗൺ, ഡർബൻ, ഗെക്ബെറെഹ, ബ്ലൂംഫോണ്ടെയ്ൻ, ഈസ്റ്റ് ലണ്ടൻ, പാൾ എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളായിരിക്കും ഈ മത്സരങ്ങൾക്ക് വേദിയാകുക. ശേഷിക്കുന്ന 10 മത്സരങ്ങൾ സഹ-ആതിഥേയ രാജ്യങ്ങളായ സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായിരിക്കും നടക്കുകയെന്ന് സിഎസ്എ വ്യക്തമാക്കി.
“ഈ ലോകകപ്പിലൂടെ പുതിയ ആരാധകരെ ആകർഷിക്കുകയും ഡിജിറ്റൽ നവീകരണങ്ങളിലൂടെ ആരാധകരെ കൂടുതൽ ഇടപഴകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”- ഈ ചരിത്ര അവസരത്തിൽ സംസാരിച്ച സിഎസ്എ പ്രസിഡന്റ് റെഹാൻ റിച്ചാർഡ്സ് പറഞ്ഞു.
ടൂർണമെന്റിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനായി മുൻ ദക്ഷിണാഫ്രിക്കൻ മന്ത്രി ട്രെവർ മാനുവലിനെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ബോർഡിന്റെ (LOCB) സ്വതന്ത്ര ചെയർമാനായി നിയമിച്ചു. അദ്ദേഹത്തിന്റെ അനുഭവം ടൂർണമെന്റിന് തന്ത്രപരമായ ദിശാബോധം നൽകുമെന്ന് CSA ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ മെഗാ ടൂർണമെന്റിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ക്രിക്കറ്റ് പ്രതിഭയും സാംസ്കാരിക മഹത്വവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.



