മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെ 36 വർഷത്തെ സർവീസിനിടയിൽ ഉയർന്നത് കുപ്രസിദ്ധവും അപൂർവവുമായ ആരോപണങ്ങളാണ്. ഇടുക്കി ജില്ലയിലെ കലയന്താനി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായാണ് സർവീസിൽ പ്രവേശിച്ചത്. ആലപ്പുഴ എ.എസ്.പി.യായി തുടക്കം കുറിച്ച തച്ചങ്കരി, പിന്നീട് എ.ഡി.ജി.പി. ആയി സ്ഥാനക്കയറ്റം നേടി കോസ്റ്റൽ സെക്യൂരിറ്റി, പോലീസ് ആസ്ഥാനം, ക്രൈം റെക്കോഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയൻ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി. എം.ഡി. ഉൾപ്പെടെ വിവിധ പദവികൾ വഹിച്ച് ഒടുവിൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡി.ജി.പി.യായാണ് വിരമിച്ചത്.
ഇടത് അനുഭാവിയായ തച്ചങ്കരി പിണറായി വിജയന്റെ അടുത്ത അനുയായി ആയാണ് പോലീസിലും പാർട്ടിയിലും അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തച്ചങ്കരിക്കെതിരേ കർശനനടപടികൾ സ്വീകരിച്ചിരുന്നു. ഒരു ഘട്ടത്തിൽ തച്ചങ്കരിയുടെ പേരിൽ വി.എസ്. അച്യുതാനന്ദനും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി.
വി.എസ്. സർക്കാരിന്റെ കാലത്താണ് തച്ചങ്കരിയുടെ ഏറ്റവും വിവാദമായ വിദേശയാത്ര നടന്നത്. കണ്ണൂർ റെയ്ഞ്ച് ഐ.ജി. ആയിരിക്കേ 2010-ൽ നടത്തിയ ഗൾഫ് യാത്രയിലെ യാത്രച്ചെലവുകൾ ഉൾപ്പെടെ വലിയ ആരോപണങ്ങൾക്ക് വഴിവെച്ചു. തുടർന്ന് ഇന്ത്യൻ അംബാസിഡർ കേന്ദ്രസർക്കാരിന് കത്തയക്കുകയും സംഭവം എൻ.ഐ.എ. അന്വേഷണംവരെ എത്തുകയും ചെയ്തു. ഈ കേസിൽ രണ്ടുവർഷത്തോളം സസ്പെൻഷനിലായ ഈ വിവാദമാണ് തച്ചങ്കരിയുടെ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മോഹത്തിന് തടയിട്ടത്. ഇതിനുമുമ്പ് 2002-ൽ അനുമതിയില്ലാതെ സിങ്കപ്പൂരിൽ പോയതിനും ഇദ്ദേഹത്തിന് താക്കീത് ലഭിച്ചിരുന്നു.
അനധികൃത വിദേശയാത്രകൾ, 75 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം, വിദേശത്തുനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു എന്നതുമായിരുന്നു തച്ചങ്കരിക്കെതിരെയുള്ള വിജിലൻസ് കേസ്. സസ്പെൻഷനു ശേഷം തിരിച്ചെടുത്ത് ദിവസങ്ങൾക്കുള്ളിൽ 2013-ൽ മാർക്കറ്റ് ഫെഡ് എം.ഡി.യായിരിക്കേ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ വിജിലൻസ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് അനുമതി നൽകി. കൂടാതെ, 2003 മുതൽ 2007 വരെയുള്ള അഴിമതിക്കേസിൽപ്പെട്ട് ഇദ്ദേഹം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു.
മറ്റു ചില പ്രമുഖ വിവാദങ്ങളും ഇദ്ദേഹത്തിന്റെ പേരിൽ ഉയർന്നു വന്നിരുന്നു. 2006-ൽ തച്ചങ്കരിയുടെ ഭാര്യയുടെ പേരിൽ കൊച്ചിയിലുള്ള റിയാൻ സ്റ്റുഡിയോയിൽ അന്നത്തെ ആന്റി പൈറസി സെൽ തലവൻ ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയും വ്യാജ സി.ഡി.കൾ തയ്യാറാക്കി വിതരണം ചെയ്തു എന്ന ആരോപണം ഉയരുകയും ചെയ്തു. കൂടാതെ, ഇടുക്കി ചിന്നക്കനാലിലെ തച്ചങ്കരി ഫൗണ്ടേഷന്റെ പേരിൽ 15 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചെന്ന ആരോപണവും വന്നിരുന്നു.
ടി.പി. സെൻകുമാർ പോലീസ് മേധാവിയായെത്തിയപ്പോൾ പോലീസിന്റെ നിയന്ത്രണം പിടിക്കാൻ ആദ്യ പിണറായി സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യായി ടോമിൻ തച്ചങ്കരിയെ കൊണ്ടുവന്നത് ഇരുവരും തമ്മിലുള്ള തുടർച്ചയായ ഏറ്റുമുട്ടലിന് വഴിവെച്ചു. 2016-ൽ ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കേ ആർ.ടി.ഒ. ഓഫീസുകളിൽ ജന്മദിനം ആഘോഷിച്ചതും ഹെൽമെറ്റ് വെക്കാത്ത ഇരുചക്രവാഹനയാത്രക്കാർക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പമ്പുകളിൽനിന്ന് പെട്രോൾ നൽകരുതെന്ന ഉത്തരവിറക്കിയതും വിവാദമായിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി ചെയർമാൻ ആൻഡ് എം.ഡി., പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി., സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡി. എന്നീ തസ്തികകളും വഹിച്ച തച്ചങ്കരി ഒടുവിൽ ഡി.ജി.പി. സ്ഥാനത്തെത്തുകയും വിരമിക്കുകയും ചെയ്തു. എന്നാൽ വിരമിച്ച ശേഷവും വിവാദങ്ങൾ ഇദ്ദേഹത്തെ പിന്തുടർന്നു. വിരമിച്ച ശേഷം ഔദ്യോഗികചിഹ്നം പതിച്ച വാഹനത്തിൽ യാത്രചെയ്തതാണ് അവസാനമായി ഉയർന്ന വിവാദം, ഇതിന് ഇദ്ദേഹത്തിന് 250 രൂപ പിഴ ശിക്ഷയും ലഭിക്കുകയുണ്ടായി.

