...
Home News International കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ; ലെബനനിൽ 40 പേർകൂടി കൊല്ലപ്പെട്ടു

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ; ലെബനനിൽ 40 പേർകൂടി കൊല്ലപ്പെട്ടു

ബെയ്റൂട്ട് അന്താരാഷ്ട്ര വിമാന താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്

333

ബെയ്‌റൂട്ട്: ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ. ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമ്പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ബെയ്റൂട്ട് അന്താരാഷ്ട്ര വിമാന താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിൻ്റെ ഈ തീരുമാനം.

നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു ആക്രമണത്തിൻ്റെ പേരിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗല്ലാന്റിനോടുള്ള എൻ്റെ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനമെടുക്കുന്നു’വെന്നാണ് നെതന്യാഹുവിൻ്റെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേൽ വിദേശകാര്യ മന്ത്രിയായ ‘ഇസ്രയേൽ കാഡ്‌സ്’ ആണ് ഗല്ലാന്റിന് പകരക്കാരനായി എത്തുക. പുറത്താക്കിയ ശേഷവും രാജ്യത്തിൻ്റെ സുരക്ഷ തന്നെയാകും തൻ്റെ ലക്ഷ്യമെന്ന് ഗല്ലാന്റ് വ്യക്തമാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.