ഈജിപ്ഷ്യൻ താഴ്‌വാരയെ ‘നാഗരികതയുടെ ഉറവിടം’ എന്ന് വിളിക്കാറുണ്ട്. ഈജിപ്ഷ്യൻ നാഗരികതയിൽ പിരമിഡുകൾ, ശവകുടീരങ്ങൾ, മമ്മികൾ എന്നിവയേക്കാൾ അമ്പരപ്പിക്കുന്ന പല കര്യങ്ങളും നടന്നിരുന്നു എന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്.
വൈദ്യശാസ്ത്രത്തിലും വലിയ പ്രാവീണ്യമുള്ളവരായിരുന്നു പുരാതന ഈജിപ്തുകാർ. അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ 4,700 വർഷങ്ങൾക്ക് മുമ്പേ പുരാതന ഈജിപ്തുകാർ മനുഷ്യ ശരീരത്തില്‍ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തി. ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാല, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്, സ്പെയിനിലെ ബാഴ്‌സലോണ ആന്‍റ് സാന്‍റിയാഗോ ഡി കമ്പോസ്റ്റേല എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞാരണ് ഈ ഗവേഷണത്തിന് നേതൃത്വം കൊടുത്തതെന്നാണ് റിപ്പോർട്ട്.
4,000 വർഷം പഴക്കമുള്ള തലയോട്ടിയുടെ ഡിഎൻഎ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിർണായക കണ്ടെത്തൽ നടത്തിയത്. പഠനത്തിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രോഗികളിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. പുരാതന ഈജിപ്തിലെ ഖനനത്തിനിടെയാണ് ഈ തലയോട്ടികൾ ഗവേഷകര്‍ക്ക് ലഭിച്ചത്.
കാൻസർ രോഗത്തിന്റെ ഉത്ഭവം, ക്യാൻസറിന് എത്ര വയസ്സുണ്ട്? പുരാതന കാലത്ത് ആളുകൾ ഈ രോഗത്തിനെതിരെ എങ്ങനെ പോരാടി? ഇത് ഭേദമാക്കുന്നതിനുള്ള ശ്രമങ്ങൾ അന്ന് നടന്നിരുന്നോ എന്നീ കാര്യങ്ങൾ കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്‍റെ ലക്ഷ്യം. അത്തരത്തിലുള്ള എന്തെങ്കിലും ശ്രമം നടന്നിട്ടുണ്ടെങ്കിൽ, അത് എപ്പോൾ, എങ്ങനെ നടപ്പാക്കി? എന്ന് കണ്ടെത്തുകയായിരുന്നു പ്രധായ ഉദ്ദേശം.
ഗവേഷണം നടത്തിയ തലയോട്ടികൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡക്ക്വർത്ത് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആദ്യത്തെ തലയോട്ടി ബിസി 2687 നും 2345 നും ഇടയിലുള്ളതാണ്. 30-നും 35-നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണ് ഇത്. രണ്ടാമത്തെ തലയോട്ടി ബിസി 663 നും 343 നും ഇടയിലുള്ളതാണ്. അത് 50 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീയുടെ തലയോട്ടി. രണ്ട് തലയോട്ടിയിലും കാര്യമായ മുറിവ് കണ്ടെത്തിയതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു.
ഇത് അസാധാരണമായ ടിഷ്യു വളർച്ചയെ സൂചിപ്പിക്കുന്നതാണന്നും അവർ പറഞ്ഞു. തലയോട്ടിക്ക് ചുറ്റുമുള്ള നിരവധി ചെറിയ മുറിവുകളും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. അർബുദ ബാധിതമായ ഭാഗത്തെ മുറിച്ച് നീക്കാൻ ശ്രമിച്ചത് പോലെ ഓരോ മുറിവിനും ചുറ്റും കത്തിയുടെ പാടുകൾ കണ്ടെത്തി. പുരാതന ഈജിപ്തുകാർക്ക് കാൻസർ ശസ്ത്രക്രിയയെക്കുറിച്ച് അറിയാമായിരുന്നെന്നും അതിന് ശ്രമിച്ചിരിക്കാമെന്നും ഗവേഷക സംഘം അഭിപ്രായപ്പെടുന്നു.



