വയനാട്: ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് പുതിയ വിവരം. പ്രദേശത്തെ രണ്ട് സ്‌കൂളുകൾ പൂർണ്ണമായും തകർന്നു. ഈ കാര്യങ്ങൾ വെള്ളിയാഴ്‌ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്‌ത ശേഷമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ മുണ്ടക്കൈ മേഖലയിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലൂടെയാണ് മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ ദുരന്തബാധിത പ്രദേശത്ത് നിന്നും ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിൻ്റെയും സർക്കാരിൻ്റെയും പ്രതികരണം ശരിവയ്ക്കും തരത്തിലുള്ളതാണ് തെർമല്‍ ഇമേജിംഗ് പരിശോധനയിലെ ഫലം. ജില്ലാ ഭരണകൂടത്തിൻ്റെ ആവശ്യപ്രകാരം കൊച്ചിയിലെ ഏജന്‍സിയാണ് ഡ്രോണ്‍ പരിശോധന നടത്തിയത്.
കൂടാതെ മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്‌ഡ് റഡാർ ശനിയാഴ്‌ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ആറ് നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും നാല് കഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ക്യാമ്പുകളിലേക്ക് നല്‍കാനായി ജില്ലാ കളക്ട്രേറ്റിലെ കളക്ഷന്‍ സെൻ്റെറിലേക്ക് സാധനങ്ങള്‍ ഇനി എത്തിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പര്യാപ്‌തമായ അളവില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഇനിയും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു




