...
Home News International കുട്ടികൾക്ക് എതിരെ ക്രൂരത നടത്തുന്ന രാജ്യം; ഇസ്രായേലിനെ പട്ടികയിൽ പെടുത്തി യുഎൻ

കുട്ടികൾക്ക് എതിരെ ക്രൂരത നടത്തുന്ന രാജ്യം; ഇസ്രായേലിനെ പട്ടികയിൽ പെടുത്തി യുഎൻ

എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചത്.

181

കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒടുവില്‍ ഇസ്രയേലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ തീരുമാനം. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇതിനെതിരെ ഇസ്രയേലിന്റെ പ്രതികരണം. എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചത്.

ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ഹമാസ് നടത്തിയ ആക്രമണവും കുട്ടികളെ അടക്കം തട്ടികൊണ്ടുപോയതുമാണ് ഹമാസിനെ പട്ടികയില്‍ പെടുത്താന്‍ കാരണം.

കഴിഞ്ഞ തവണ തന്നെ ഇസ്രയേലിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഎന്‍ ഏജന്‍സിക്ക് പിന്‍മാറേണ്ടി വന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് നേരത്ത തന്നെ യുഎന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഗാസയിലെ സ്കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ആക്രമണം നടന്ന സ്‌കൂളില്‍നിന്നും നിരവധി കുട്ടികളുടെ മൃതദേഹങ്ങള്‍ കിട്ടിയതായി റിപ്പോർട്ടുകൾ ഉണ്ട്. 40 ലധികം ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 6000 ത്തിലധികം ആളുകള്‍ കഴിയുകയായിരുന്ന സ്‌കൂളിന് നേരെയാണ് അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ പരിഗണിക്കാതെ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.