പട്‌ന: ബിഹാറിൽ പാലം തകർച്ച തുടർകഥയാകുന്നു. സരൺ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്. പതിനഞ്ച് ദിവസത്തിനുള്ളിൽ പത്താമത്തെ പാലമാണ് ഇതോടെ തകർന്നുവീഴുന്നത്. തുടർച്ചയായി പാലങ്ങൾ തകർന്നു വീഴുന്നത് ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തെ വീഴ്‌ചയെന്നാണ് വിമർശനം.
പതിനഞ്ച് വർഷം മാത്രം പഴക്കമുള്ള പാലമാണ് തകർന്നു വീണത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണാധികാരികൾ പറഞ്ഞു. നേരത്തെ സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെത്തന്നെയുള്ള മറ്റൊരു പാലവും തകർന്നു വീണിരുന്നു. ഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകർന്നു വീണുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
ജൂൺ 22ന് സിവാനിലെത്തന്നെ മറ്റൊരു പാലം തകർന്നു വീണിരുന്നു. സിവാനിൽ മാത്രമല്ല, മധുബാനി, അരാരിയ, ഈസ്റ്റ് ചംബാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലും പാലങ്ങൾ തകർന്നു വീണിരുന്നു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണം നടത്താൻ ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.