മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഒരുകാശ്‌മീരി പണ്ഡിറ്റ്. എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (അതാവാലെ) സ്ഥാനാർത്ഥായാണ് കാശ്‌മീരി പണ്ഡിറ്റ് വനിതയായ ഡെയ്‌സി റെയ്‌ന മത്സര രംഗത്തെത്തുന്നത്.
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ മുൻ ജീവനക്കാരിയും ജമ്മു കാശ്‌മിരിലെ ഒരു സർപഞ്ചും ആയിരുന്ന ഡെയ്‌സി പുൽവാമയിലെ രാജ്‌പോര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
ജമ്മു കശ്‌മീരിലെ യുവാക്കളാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തൻ്റെ തീരുമാനത്തിന് പിന്നിലെന്ന് ഡെയ്‌സി പറയുന്നു. മേഖലയിലെ യുവാക്കൾ ഡെയ്‌സി റെയ്‌നയെ നിർബന്ധിക്കുകയും അവരുടെ ശബ്ദമായി നിയമസഭയിൽ എത്തണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു.
ഒരു സർപഞ്ചായുള്ള പ്രവർത്തനത്തിലൂടെ ഡെയ്‌സി യുവാക്കളുമായി ഇടപഴകുകയും അവരുടെ പ്രശ്നങ്ങളും ആശങ്കകളും കേൾക്കുകയും ചെയ്‌തിരുന്നു. യുവാക്കളുടെ ആവശ്യമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡെയ്‌സി വിശദീകരിച്ചു.
അക്രമവും സംഘർഷവും കാരണം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന മേഖലയാണ് പുൽവാമ. 2019ലെ പുൽവാമെ ആക്രമണം രാജ്യത്തെ നടുക്കിയതായിരുന്നു. എന്നാൽ പ്രദേശത്ത് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡെയ്‌സി പറയയുന്നു. തൻ്റെ വിഭാഗത്തിൽ നിന്ന് കുറച്ച് ആളുകൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂവെങ്കിലും, പുൽവാമയിൽ ജോലി ചെയ്യാൻ തനിക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്‌സി റെയ്‌ന പറഞ്ഞു. പ്രദേശത്ത് മുസ്ലിം സമുദായത്തിൻ്റെ പിന്തുണ തനിക്കുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
2020ലാണ് സർപഞ്ചായി ഡെയ്‌സി റെയ്‌ന തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ ഡെയ്‌സിയുടെ രാഷ്ട്രീയ പ്രവേശനം കാശ്‌മിരി പണ്ഡിറ്റുകൾക്കും മേഖലയിലെ സ്ത്രീകൾക്കും ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയവുകയാണ്.
പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കാശ്‌മിരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്റ്റംബർ 18നും ഒക്ടോബർ ഒന്നിനും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി 90 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുന്നത്.



